
ആലപ്പുഴ: കായംകുളത്തെ തോൽവിയിൽ അതൃപ്‌തി പരസ്യമാക്കി എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പറയുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭയുടെ വിമര്‍ശനം.
സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ ആയില്ലെന്നാണ് പ്രതികരിച്ച പ്രതിഭ, ആധികാരികമായി പാർട്ടി പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്. കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്നാണ് പ്രതിഭയുടെ ആരോപണം. ഇത് എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായി. യഥാർത്ഥ ശ്രീനാരായണീയയായ തനിക്കെതിരെ പ്രവർത്തിച്ചു. കേരളത്തിൽ മൊത്തം ഇത്തരത്തിൽ പ്രതി പ്രവർത്തനം നടന്നിട്ടുണ്ടെന്നും യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകൾക്കായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. യുഡിഎഫിന്റെ അരിത ബാബു 71,050 വോട്ടുകൾ (44.06%) നേടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ നടന്നത്. 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യു പ്രതിഭ വിജയിച്ചിരുന്നത്. എന്നാല്‍, ഇത്തവണ 15572 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി എം. ലിജു മണ്ഡലം പിടിച്ചത്. 76651 വോട്ടുകൾ നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു വിജയിച്ചത്. യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്ക് 16973 വോട്ടുകളുമാണ് ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam