ഞങ്ങൾ മാവോയിസ്റ്റുകൾ അല്ലെന്നും സിപിഎം പ്രവർത്തകരാണെന്നും അലനും താഹയും ആവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഓടിക്കാനും തെണ്ടി നടന്നവരാണ് തങ്ങളെന്നും അലനും താഹയും.
കൊച്ചി: സിപിഎം പ്രവർത്തകരാണെന്ന് ആവർത്തിച്ച് അലനും താഹയും. ഞങ്ങൾ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ യുവാക്കൾ വിളിച്ചുപറഞ്ഞു. എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.
ഞങ്ങൾ മാവോയിസ്റ്റുകൾ അല്ലെന്നും സിപിഎം പ്രവർത്തകരാണെന്നും അലനും താഹയും ആവർത്തിച്ചു. ഞങ്ങൾ മാവോയിസ്റ്റുകള്‍ ആണെന്ന് പറയുന്ന മുഖ്യമന്ത്രി തങ്ങൾ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം ബൂത്ത് ഏജന്‍റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. വോട്ട് പിടിക്കാനും പോസ്റ്റർ ഓടിക്കാനും തെണ്ടി നടന്നവരാണ് തങ്ങളെന്നും ഇരുവരും കൊച്ചിയിൽ പറഞ്ഞു.
അതേസമയം, പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ കൊച്ചി എന്‍ഐഎ കോടതി റിമാൻഡ് ചെയ്തു. ഫെബ്രുവരി 14വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. എൻഐഎ നൽകിയ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. സുരക്ഷ പരിഗണിച്ച് അലനെയും, താഹയെയും തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു. എന്‍ഐഎ കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇരുവരെയും കോടതിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ നവംബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Also Read: ഹീറോ പരിവേഷത്തിൽ പിണറായി; പൗരത്വ പ്രക്ഷോഭവും യുഎപിഎയും ചര്‍ച്ച ചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി