'യുഡിഎഫ് ആക്രമണങ്ങൾ'; ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് എൽഡിഎഫ്

By Web TeamFirst Published Jun 25, 2022, 9:06 PM IST
Highlights

യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു. കലാപം അഴിച്ചു വിടാൻ യുഡിഎഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.   
 

തിരുവനന്തപുരം:  യുഡിഎഫ് ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കാൻ എൽഡിഎഫ് തീരുമാനം. സമാധാനപരമായി പ്രതിഷേധിക്കാനാണ് ആഹ്വാനം. യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു. കലാപം അഴിച്ചു വിടാൻ യുഡിഎഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.   

നാളെ മൂന്ന് മണിക്ക് കല്‍പറ്റയില്‍ സിപിഎം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 

അതിനിടെ, മലപ്പുറം കൂട്ടിലങ്ങാടിയിൽ എംഎസ്എഫ് പ്രതിഷേധത്തിനിടയിൽ സംഘർഷം ഉണ്ടായി. റോഡ് ഉപരോധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ അക്രമത്തിനെതിരെ ആയിരുന്നു പ്രതിഷേധം.

അതേസമയം, രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ കൂടി കസ്റ്റഡിയിലെടുത്തു. നേരത്തെ കസ്റ്റഡിയിൽ എടുത്ത 6 പേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. 

ആക്രമണത്തിൽ ഉള്‍പ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കെ.ആർ.അവിഷിത്തിനെ പുറത്താക്കി. എസ്എഫ്ഐ വയനാട് മുൻ ജില്ലാ വൈസ് പ്രസിഡൻറാണ്  കെ.ആർ.അവിഷിത്ത്.  ഈ മാസം 23-ാം തീയതി വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കത്തിലാണ് അതിവേഗം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. 

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. അതിന് ശേഷമാണ് മിന്നൽ വേഗത്തിൽ നടപടികളുണ്ടായിത്. അവിഷിത്ത് ഈ മാസം 15 മുതൽ വ്യക്തിപരമായ കാരണങ്ങളാൽ ഓഫീസിൽ വരുന്നില്ലെന്നും, ഇദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവൻ പൊതുഭരണ വകുപ്പിന് കത്തു നൽകി. ഇക്കഴിഞ്ഞ വ്യാഴാഴ്ച നൽകിയതായി പറയുന്ന കത്ത് ഇന്ന് ഉച്ചയ്ക്കാണ് പൊതുഭരണവകുപ്പിൽ കിട്ടിയത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ അവിഷിത്തിനെ ഒഴിവാക്കി ഉത്തരവിറക്കി.  അവിഷിത്തിന് ആഭ്യന്തരവകുപ്പ് നൽകിയ തിരിച്ചറിയൽ കാർഡ്  ഉടൻ തിരിച്ചു നൽകണമെന്നും ഉത്തരവിൽ പറയുന്നു. 

വ്യക്തിപരമായ കാണങ്ങളാൽ മാറി നിൽക്കുമ്പോഴും അവിഷിത്ത് രാജി കത്ത് നൽകുകയോ ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ് പൊതുഭരണവകുപ്പിനെ സമീപിക്കുകയോ ചെയ്തിരുന്നില്ല. ഓഫീസ് ആക്രമണം വിവാദമായതിന് പിന്നാലെയായിരുന്നു തിടുക്കത്തിലുള്ള നടപടികള്‍. പക്ഷേ നേരെത്തെ തന്നെ നിർദ്ദേശം കൊടുത്തിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്ജ് അടൂരിൽ ഉച്ചയ്ക്ക് ശേഷം പ്രതികരിച്ചു.

click me!