
ആലപ്പുഴ:അമ്പലപ്പുഴയിൽ ബിജെപി -യുഡിഎഫ് ഡീൽ ആരോപണവുമായി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം. അമ്പലപ്പുഴയിൽ ബിജെപി വോട്ട് കിട്ടുമെന്ന ജി സുധാകരന്റെ പ്രസ്താവന യുഡിഎഫ്- ബിജെപി ഡീലിന്‍റെ ഭാഗം ആണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാം ആരോപിച്ചു. പ്രചരണത്തിന്‍റെ ഒരു ഘട്ടം കഴിയുമ്പോൾ ജി സുധാകരൻ വെല്ലുവിളി അല്ലാതെയായി എന്നും എച്ച് സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്പലപ്പുഴയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. അതിൽ ജി സുധാകരൻ വെല്ലുവിളിയല്ല. ജി സുധാകരനെ യുഡിഎഫ് പിന്തുണക്കുന്നുണ്ടെങ്കിലും യുഡിഎഫിന്‍റെ ഉറച്ച വിശ്വാസികളുടെ വോട്ടും സിപിഎമ്മിന് ലഭിക്കുമെന്നും എച്ച് സലാം പറഞ്ഞു.ആരോപണവുമായി സ്ഥാനാർഥികൾ.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സംസാരിക്കുന്നതിനിടെയാണ് തനിക്ക് ലഭിക്കാൻ സാധ്യതയുള്ള വോട്ടുകളെ കുറിച്ച് ജി സുധാകരൻ പറഞ്ഞത്. ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. 90000 വോട്ടുമായി അമ്പലപ്പുഴയിൽ താൻ ചരിത്ര വിജയം നേടുമെന്നും കോണ്‍ഗ്രസിന് അമ്പലപ്പുഴയിൽ 50000 വോട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. സിപിഎമ്മിൽ നിന്ന് 15000 വോട്ടും ബിജെപിയിൽ നിന്ന് 5000 വോട്ടും ലഭിക്കും. ഇതോടൊപ്പം നിഷ്പക്ഷരായ 25000 പേരുടെ വോട്ടും ലഭിക്കുമെന്നും ജി സുധാകരൻ അവകാശപ്പെട്ടിരുന്നു. സുധാകരന്‍റെ ഈ അവകാശവാദത്തിലാണ് ഡീൽ ആരോപണവുമായി എച്ച് സലാം രംഗത്തെത്തിയത്.
അതേസമയം, കൊല്ലം ഇരവിപുരത്ത് എൽഡിഎഫ് - യുഡിഎഫ് ഡീൽ എന്ന ആരോപണവുമായി മുൻ ആർഎസ്പി നേതാവും എൻഡിഎ സ്ഥാനാർത്ഥിയുമായ സജി.ഡി.ആനന്ദ് രംഗത്തെത്തി. എം. നൗഷാദിനെ ജയിപ്പിക്കാനാണ് ആർഎസ്പി ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയത്. ചവറയിൽ ഷിബു ബേബി ജോണിനെ വിജയിപ്പിക്കാമെന്നാണ് തിരിച്ചുള്ള ഡീലെന്നും സജി ഡി ആനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam