ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ നില ഗുരുതരം; ക്വാറന്‍റീന്‍ ലംഘിച്ചിട്ടില്ലെന്ന് പഞ്ചായത്ത്

Web Desk   | Asianet News
Published : May 31, 2020, 03:29 PM ISTUpdated : May 31, 2020, 05:41 PM IST
ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ നില ഗുരുതരം; ക്വാറന്‍റീന്‍ ലംഘിച്ചിട്ടില്ലെന്ന് പഞ്ചായത്ത്

Synopsis

ക്വാറന്റീൻ ലംഘിച്ചെന്ന പ്രചാരണത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ആരോ​ഗ്യപ്രവർത്തകയുടെ നില ഇപ്പോഴും ​ഗുരുതരമായി തുടരുകയാണ്. ആരോഗ്യ പ്രവർത്തക  ബംഗളുരുവിൽ നിന്ന് ഈ മാസം 20 ന് എത്തിയ സഹോദരിയുമായി സമ്പർക്കത്തിലായെന്നും ശേഷം ക്വാറന്റൈനിൽ പോയില്ലെന്നും ആരോപിച്ചാണ് യുഡിഎഫും ബിജെപിയും സമരം നടത്തിയത്.

കണ്ണൂർ: ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയെ നിരീക്ഷണത്തിലാക്കാത്തതിനെതിരായ പ്രചാരണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്ത് അധികൃതർ. ആരോ​ഗ്യപ്രവർത്തകയെ ക്വാറന്റീനിലാക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ ധർണ്ണ നടത്തിയിരുന്നു. ക്വാറന്റീൻ ലംഘിച്ചെന്ന പ്രചാരണത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ആരോ​ഗ്യപ്രവർത്തകയുടെ നില ഇപ്പോഴും ​ഗുരുതരമായി തുടരുകയാണ്. 

ആരോഗ്യ പ്രവർത്തക  ബംഗളുരുവിൽ നിന്ന് ഈ മാസം 20 ന് എത്തിയ സഹോദരിയുമായി സമ്പർക്കത്തിലായെന്നും ശേഷം ക്വാറന്റൈനിൽ പോയില്ലെന്നും ആരോപിച്ചാണ് യുഡിഎഫും ബിജെപിയും സമരം നടത്തിയത്. അരോഗ്യ പ്രവർത്തകയെ നിരീക്ഷണത്തിലാക്കുക, ആരോഗ്യ പ്രവർത്തകയെയും സഹോദരിയെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുക, നിരീക്ഷണത്തിലാവാൻ തയ്യാറാവാതിരുന്ന ആരോഗ്യ പ്രവർത്തകക്കെതിരെയും നിരീക്ഷണത്തിലാക്കാൻ നടപടിയെടുക്കാത്ത മെഡിക്കൽ ഓഫീസർക്കെതിരെയും വകുപ്പ് തല നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എന്നാൽ, കാര്യങ്ങൾ വിശദമായി അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ആരോ​ഗ്യപ്രവർത്തകയുടെ ഭാ​ഗത്ത് യാതൊരു പിഴവും ഉണ്ടായിട്ടില്ല എന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. 

വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ട ആരോഗ്യ പ്രവർത്തക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരാഴ്ചയായി ജോലി ചെയ്യുകയാണെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഇത് ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ രോഗികളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ബം​ഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയ ഇളയസഹോദരിയെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വാഹനവുമായി പോയി ആരോഗ്യ പ്രവർത്തകയുടെ അമ്മയാണ് കൂട്ടിക്കൊണ്ട് വന്നത്. ബംഗളുരുവിൽ നിന്നെത്തിയ സഹോദരിയെ മറ്റൊരു വീട്ടിൽ നിരീക്ഷണത്തിലാക്കിയെങ്കിലും ഒരുമിച്ച് യാത്ര ചെയ്ത അമ്മയും ആരോഗ്യ പ്രവർത്തകയും ഒരുമിച്ച് ഒരു വീട്ടിൽ താമസിച്ചതായാണ് ആക്ഷേപം ഉയർന്നത്. ഇതോടെ അമ്മ പിന്നിട് മാറിത്താമസിച്ചു. 

അമ്മയുമായി സമ്പർക്കത്തിലേർപ്പെട്ട ആരോഗ്യ പ്രവർത്തകയോട് വീട്ടുനിരീക്ഷണത്തിലാവാൻ മെഡിക്കൽ ഓഫീസർ ഉൾപ്പടെയുള്ള അധികൃതർ ആവശ്യപ്പെട്ടെങ്കിലും അവർ അനുസരിച്ചില്ലെന്നാണ് പരാതി. ബുധനാഴ്ച വരെയും അവർ ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പന്ത്രണ്ടോളം വീടുകളിലെ കിടപ്പു രോഗികളെ പരിചരിക്കുകയും ചെയ്തു. തനിക്കെതിരായ പ്രചാരണം ശക്തമായതോടെയാണ് രണ്ടുദിവസം മുമ്പ് ആരോ​ഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചത്. 

Read Also: ക്വാറന്റീൻ ലംഘിച്ചെന്ന് പ്രചാരണം; കണ്ണൂരിൽ ആരോ​ഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു...
 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ