
പത്തനാപുരം: പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ കെ.ബി. ഗണേഷ് കുമാറിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല വിജയിച്ചു. 8,310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജ്യോതികുമാറിന്റെ അട്ടിമറി വിജയം. തെരഞ്ഞെടുപ്പ് സമയങ്ങളിൽ കെ.ബി ഗണേഷ് കുമാറിന് എതിരെ വന്ന പല വിവാദങ്ങളും തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. ജയിച്ച ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് 68275 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെ.ബി ഗണേശ് കുമാറിന് 59965 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി എസ് അനില്‍ പിള്ള 7031 വോട്ടുകളും നേടി.
കേരള കോൺഗ്രസ് ബി വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള പ്രദേശമാണ് പത്തനാപുരം. പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. 2001 മുതൽ 2021 വരെ കെ.ബി ഗണേഷ് കുമാറാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14,000 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് ഗണേഷ് കുമാർ പ്രധാന എതിരാളിയായ യുഡിഎഫിലെ ജ്യോതികുമാര്‍ ചാമക്കാലയ്‌ക്കെതിരെ പത്താനാപുരം മണ്ഡലത്തിൽ വിജയിച്ചതും രണ്ടാം പിണറായി സർക്കാരിൽ പിന്നീട് ഗതാഗത വകുപ്പ് മന്ത്രിയായതും.
ഗണേഷിനെ വേട്ടയാടുന്ന നിരവധി ആരോപണങ്ങൾ സജീവമായി നില്‍ക്കുന്നത് കോൺഗ്രസിന് ഒരുപക്ഷേ അനുകൂലമായേക്കാം എന്ന സംശയം മണ്ഡലത്തിലുണ്ടായിരുന്നു. സോളാർ ഗൂഢാലോചനക്കേസിലെ വിചാരണ, ഗണേഷ് കുമാർ പ്രസിഡന്‍റായിരുന്ന പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തികക്രമക്കേട് വിവാദങ്ങള്‍, പത്മാ കഫേ നിർമാണത്തിലെ അഴിമതിയാരോപണം, ഭാര്യ ബിന്ദു മേനോന്‍റെ ആരോപണം എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. അതേസമയം, മണ്ഡലത്തിൽ നടത്തിയ വികസനങ്ങളും കെ.എസ്.ആർ.ടി.സിയിലെ പരിഷ്ക്കാരങ്ങളും അനുകൂലമാകും എന്ന പ്രതീക്ഷയിലായിരുന്നു ഗണേശ് കുമാര്‍. എന്നാൽ പ്രതീക്ഷകളെയാല്ലാം തകിടം മറിച്ചുക്കൊണ്ടുള്ള ഫലമാണ് ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam