
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് കടുത്ത രാഷ്ട്രീയ മത്സരത്തിന് തന്നെ തയ്യാറെടുക്കുകയാണ് യുഡിഎഫ്. കൊലപാതക രാഷ്ട്രീയം മുഖ്യവിഷയമാക്കാൻ കൃപേഷ് ,ശരത് ലാൽ, ഷുഹൈബ് എന്നിവരുടെ ബന്ധുക്കളെയോ കെകെ രമയെയോ മത്സരിപ്പിക്കാനാണ് ആലോചന. ലോക്കപ്പ് മരണങ്ങൾ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലകൾ, കൊലക്കത്തി രാഷ്ട്രീയം എന്നിവ ചർച്ചയാക്കുകയാണ് യുഡിഎഫ്. പിണറായി വിജയൻ ഭരിച്ച 5 വർഷം കേരളത്തിൽ വൻ ക്രമസമാധാന തകർച്ചയുണ്ടായെന്നാണ് ഐശ്വര്യ കേരള യാത്രയിൽ രമേശ് ചെന്നിത്തല സംസാരിക്കുന്നത്.
ഐശ്വര്യ കേരള യാത്രയ്ക്കിടെ പെരിയയിലെത്തി കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളെ നേതാക്കൾ കണ്ടതും ഇരട്ടക്കൊലപാതകം രാഷ്ട്രീയ കേരളത്തെ ഒന്നുകൂടി ഓർമ്മിപ്പിക്കാനാണ്. കെഎസ്‌യു നേതാവായിരുന്ന ഷുഹൈബിന്റെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 12 ന് മട്ടന്നൂരിൽ വൻ സമ്മേളനം നടത്താനും കോൺഗ്രസ് തീരുമാനിച്ചു. ഈ തെരഞ്ഞെടുപ്പിൽ അക്രമ രാഷ്ട്രീയം മുഖ്യ ചർച്ചയാകണം എന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്. ഈ ഉദ്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് അക്രമ രാഷ്ട്രീയത്തിന്റെ ഇരയുടെ കുടുംബാംഗത്തെ മത്സരിപ്പിക്കാനുള്ള നീക്കം.
മത്സരിക്കാനുണ്ടോ എന്നകാര്യത്തിൽ പരസ്യ പ്രതികരണത്തിന് ശരത് ലാലിന്റെയും കൃപേഷിന്റെയും ഷുഹൈബിന്റെയും കുടുംബം തയ്യാറായിട്ടില്ല. വടകരയ്ക്ക് പുറത്ത് മത്സരിക്കുന്ന കാര്യത്തിൽ കെകെ രമയ്ക്കും താത്പര്യമില്ലെന്നറിയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam