സ്വർണ്ണക്കടത്തിൽ സമര പരിപാടികൾ മാറ്റി യുഡിഎഫ്, തീരുമാനം കൊവിഡ് വ്യാപന സാഹചര്യത്തിൽ

By Web TeamFirst Published Jul 16, 2020, 12:59 PM IST
Highlights

'അരുണിന് ഫൈസൽ ഫരീദിന്റെ ബിസിനസിൽ പങ്കാളിത്തമുണ്ട്. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ റാക്കറ്റുമായി ബന്ധമുണ്ട്'

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണം കടുപ്പിച്ച് യുഡിഫ്. മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് കൂടുതൽ വ്യക്തമാകുന്നതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ ആരോപിച്ചു. "മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്നു അരുൺ ബാലചന്ദ്രൻ. അരുണിന് ഫൈസൽ ഫരീദിന്റെ ബിസിനസിൽ പങ്കാളിത്തമുണ്ട്. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ റാക്കറ്റുമായി ബന്ധമുണ്ട്. പുതിയ ഐടി സെക്രട്ടറിയെ നിയമിച്ചത് ക്യാബിനറ്റിൽ മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. സ്പിങ്ക്ളർ കേസ് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല". ഇത് ആവർത്തിക്കുകയാണ്. മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കുന്നതെന്നും ബെന്നി ബെഹ്നാൻ ചോദിച്ചു. 

അതേ സമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്താൻ തീരുമാനിച്ച എല്ലാ സമരങ്ങളും മാറ്റിയതായി യുഡിഎഫ് കൺവീനർ അറിയിച്ചു. ജൂലൈ 31 വരെ സമരങ്ങൾ നടത്തില്ല. യുവജന പ്രസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ നിർദേശം നൽകിയതായും കൺവീനർ വ്യക്തമാക്കി. 

പണം നൽകിയവരുടെ വിവരങ്ങൾ, ഡെപ്പോസിറ്റ് രേഖകൾ, സന്ദീപിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയത് നിർണായക രേഖകൾ

അതിനിടെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുമായി ബന്ധപ്പെട്ടതിന് കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കും. ഇന്ന് തന്നെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ഉടൻ കൈമാറാൻ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ബന്ധങ്ങൾ സ്ഥാപിക്കുന്നതിലെ ജാഗ്രത കുറവ് മുതൽ പദവി ദുര്‍വിനിയോഗം വരെയുള്ള ആക്ഷേപം ശിവശങ്കറിനെതിരെ നിലവിലുണ്ട്. അതിൻമേലാണ് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതി അന്വേഷണം നടത്തുന്നത്. 

 

 

click me!