
കൊല്ലം: യു ഡി എഫിൽ കലാപമായി പുനലൂർ സീറ്റ് തർക്കം തുടരുന്നു. സീറ്റ് ഔദ്യോഗികമായി മുസ്ലിം ലീഗിന് കോൺഗ്രസ് വിട്ടുനൽകിയെങ്കിലും പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയർത്തിയതോടെയാണ് പ്രശ്നം സങ്കീർണമായത്. കോൺഗ്രസ് പ്രാദേശിക നേതൃത്വം ഉയർത്തിയ ശക്തമായ എതിർപ്പ് മറികടന്നാണ് സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നൽകിയത്. ഇതിന് പിന്നാലെ ലീഗ് ജില്ലാ പ്രസിഡന്‍റ് നൗഷാദ് യൂനുസിനെ യു ഡി എഫ് ഔദ്യോഗിക സ്ഥാനാർഥിയായും പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന നേതൃത്വമാണ് തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചത്. ഇതിന് പിന്നാലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ബദൽ സ്ഥാനാർഥിയെ പ്രഖ്യപിക്കുകയായിരുന്നു. ഡി സി സി ട്രഷററും യു ഡി എഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെയാണ് റിബൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കെ പി സി സി നേതാക്കൾ അടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന പ്രതീക്ഷയിൽ കെ പി സി സി നേതാക്കളുടെ നേതൃത്വത്തിൽ വലിയ കൺവെൻഷൻ ചേർന്നിരുന്നു. ഈ യോഗത്തിനൊടുവിലാണ് പ്രഖ്യാപനം ഉണ്ടായത്.
ഔദ്യോഗിക തീരുമാനം വന്നെങ്കിലും പിന്മാറില്ലെന്ന തീരുമാനത്തിലാണ് നേതാക്കൾ. പുനലൂർ നഗരത്തിലടക്കം സ്ഥാനാർഥിയുമായി കോൺഗ്രസ് പ്രകടനവും നടത്തി. നിലവിൽ പുനലൂർ നഗരസഭ കൗൺസിലറായ നെൽസൺ സെബാസ്റ്റ്യൻ മത്സരരംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ യു ഡി എഫ് സംവിധാനത്തിനുള്ളിൽ ഭിന്നത രൂക്ഷമായിട്ടുണ്ട്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന പ്രവർത്തകരുടെ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന പ്രാദേശിക നേതാക്കൾ ശക്തമായ മത്സരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്. ലീഗ് സ്ഥാനാർഥികൾ തുടർച്ചയായി തോൽക്കുന്നതുകൊണ്ടാണ് വിജയ സാധ്യത പരിഗണിച്ച് പുനലൂർ ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam