താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ്. ജനങ്ങളുടെ വ്യാപക പരാതികളും പരിസ്ഥിതി പ്രശ്നങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫാക്ടറി എത്രയും പെട്ടന്ന് പൂര്‍ണ്ണമായി അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്.

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ട് അടച്ചു പൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്. ജനങ്ങളുടെ വ്യാപക പരാതികളും പരിസ്ഥിതി പ്രശ്നങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫാക്ടറി എത്രയും പെട്ടന്ന് പൂര്‍ണ്ണമായി അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഫാക്ടറി മാലിന്യങ്ങള്‍ മേഖലയിലെ പ്രധാന ജലസ്രോതസായ ഇരുതുള്ളിപ്പുഴയിലേക്ക് ഒഴുകിയെന്ന് ചൂണ്ടിക്കാട്ടി കട്ടിപ്പാറ പഞ്ചായത്ത് സ്റ്റോപ്പ് മെപ്പോ നല്‍കിയരുന്നു. കൂടാതെ താമരശ്ശേരി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചിരുന്നു. കൊടുവള്ളി എംഎല്‍എ പി കെ ഫിറോസ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രശ്ന ബാധിത സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ജനകീയ സമരം നിരവധി പേര്‍ക്ക് പരിക്കേറ്റ വന്‍ സംഘര്‍ഷത്തിലേക്ക് മാറുകയും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. വായു, ജല മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളാണ് ഫാക്ടറിക്കെതിരെ സമര രംഗത്തുണ്ടായിരുന്നത്. ഉത്തരവ് വന്നതിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തി.