ഗണേഷ് കുമാറും കോണ്‍ഗ്രസും നേര്‍ക്കുനേര്‍; പത്തനാപുരത്ത് യുഡിഎഫ് ഹർത്താൽ

By Web TeamFirst Published Jan 18, 2021, 8:39 AM IST
Highlights

വിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൊല്ലം: ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അകാരണമായി മർദ്ദിച്ചു എന്ന് ആരോപിച്ച് ഇന്ന് പത്തനാപുരം പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച എംഎൽഎയുടെ മുൻ പിഎ കോട്ടാത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവർക്ക് പരിക്ക് പറ്റിയിരുന്നു.

കഴിഞ്ഞ ദിവസം, കൊല്ലത്തെ കുന്നിക്കോട്ട്  ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നടുറോഡിൽ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മർദ്ദിച്ചത് എന്നായിരുന്നു ആക്ഷേപം. പി എ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. പ്രദേശത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. 

ഈ സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇന്നലെ വൈകിട്ട്, ചവറയിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമത്തിനിടെയും സംഘര്‍ഷമുണ്ടായി. വാഹനം തടയാൻ ശ്രമിച്ച ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാതയിൽ ചവറ നല്ലേഴത്ത് മുക്കിന് സമീപം വെച്ചായിരുന്നു ആക്രമണം. പ്രതിഷേധക്കാര്‍ എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലേറിഞ്ഞു. പൊലീസ് വാഹനം കടന്ന് പോയതിന് പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. 

click me!