
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ കോടിപതികൾ. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവര പ്രകാരം യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്ക് 3.66 കോടി രൂപയുടെ ആസ്തിയുണ്ട്. എൽഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാഖിന് 2.60 കോടി രൂപയും എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് 1.95 കോടി രൂപയുമാണ് ആസ്തി.
രമേഷ് പിഷാരടിയുടെ കൈവശം 25 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവുമുണ്ട്. 97 ലക്ഷം രൂപ വില വരുന്ന പാർപ്പിട ഭൂമിയും സ്വന്തമായുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 50 പവൻ സ്വർണവുമുണ്ട്. ഭവന വായ്പയും മറ്റുമായി പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയ്ക്ക് 2.49 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ട്. പിഷാരടിക്കെതിരെ പൊലീസ് കേസുകളൊന്നുമില്ല. ഒരു കേസിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല.
എൻ എം ആർ റസാഖിന്‍റെ കൈവശം രണ്ടു ലക്ഷം രൂപയും സ്വന്തം പേരിൽ 1.38 ലക്ഷം രൂപ ബാങ്ക് നിക്ഷേപവുമുണ്ട്. ഭാര്യയ്ക്ക് 48 പവൻ സ്വർണാഭരണങ്ങളും മകൾക്ക് 10 പവൻ സ്വർണാഭരണങ്ങളുമുണ്ട്. ബിസിനസിൽ നിന്നുള്ള വരുമാനമാണ് ആസ്തികളിലേറെയും. അദ്ദേഹത്തിന് 28.65 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. റസാഖിനെതിരെ കേസുകളില്ല. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ശോഭാ സുരേന്ദ്രന്‍റെ കൈവശം എട്ട് പവന്‍റെ സ്വർണാഭരണങ്ങളുണ്ട്. കയ്യിൽ 23000 രൂപയുണ്ട്. ഇന്നോവ ക്രിസ്റ്റ കാർ സ്വന്തമായുണ്ട്. ഭർത്താവിന്റെ കൈവശം രണ്ടര പവൻ സ്വർണമുണ്ട്. സമരങ്ങളിൽ പങ്കെടുത്തത് ഉൾപ്പെടെ മുപ്പതിലേറെ കേസുണ്ട് ശോഭ സുരേന്ദ്രന്‍റെ പേരിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam