
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്‍റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളിൽ യു ഡി എഫ് മാർച്ച്. ഹൈക്കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി സ്വപ്നയുടെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് യു ഡി എഫി ന്‍റെ ആവശ്യം. സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റിലേക്കും നടക്കുന്ന പ്രതിഷേധ മാർച്ചുകളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു. ജില്ലാ ആസ്ഥാനങ്ങളിലേക്ക് നടത്തിയ മാര്‍ച്ചില്‍ പലയിടത്തും സംഘർഷമുണ്ടായി. കോഴിക്കോട് യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
പത്തനംതിട്ട കളക്റ്റിലേക്ക് യു ഡി എഫ് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. അക്രമ സംഭവങ്ങളും സംഘർഷങ്ങളുമുണ്ടായില്ല. യു ഡി എഫിലെ വിവിധ കക്ഷികൾ നേതാക്കൾ സമരത്തിൽ പങ്കെടുത്തു. മാർച്ചിന് ശേഷമുള്ള ധർണ സി എം പി ജനറൽ സെക്രട്ടറി സി പി ജോൺ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ യു ഡി എഫ് ധർണ്ണ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി ജെ ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവികാരത്തിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനാണ് സി പി എം ശ്രമിക്കുന്നതെന്ന് പി ജെ ജോസഫ് പറഞ്ഞു. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് യു ഡി എഫ് ജില്ലാ കൺവീനർ എസ് അശോകൻ ഡി സി സി പ്രസിഡണ്ട് സി പി മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam