
പാലക്കാട്: UDF ഭരിക്കുന്ന വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്ന യൂത്ത് കോൺഗ്രസ്
മണ്ഡലം പ്രസിഡണ്ടിൻ്റെ പരാതിയിൽ ജില്ല കോൺഗ്രസ് നേതൃത്വം നടപടി തുടങ്ങി.ബാങ്ക് പ്രസിഡൻ്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡൻ്റ് അറിയിച്ചു.കൂടുതൽ അന്വേഷണത്തിന് രണ്ടംഗ കമീഷനെയും നിയോഗിച്ചു.ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി
വല്ലപ്പുഴ ബാങ്കിലെ 3 പ്യൂൺ തസ്തികകളിലേക്കുള്ള അഭിമുഖം ഡിസംബർ 1നാണ് നിശ്ചയിച്ചിരുന്നത്. അത് നടക്കും മുമ്പേ 3 പേരിൽ നിന്ന് 25 ലക്ഷം രൂപവീതം കോഴവാങ്ങി നിയമനം ഉറപ്പിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മൻസൂർ അലിയുടെ പരാതി.മൻസൂറിൻ്റെ പരാതിയിൽ ഹൈക്കോടതി ബാങ്കിലെ നിയമന നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടു.അഴിമതിയെ കുറിച്ച് അന്വേഷിച്ച് 2 മാസത്തിനകം സഹകരണ ജോയിൻ്റ് രജിസ്ട്രർ റിപ്പോർട്ട് നൽകണം.
യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതിയെ കുറിച്ച് തുടക്കത്തിൽ മൗനം പാലിച്ച കോൺഗ്രസ് ജില്ല നേതൃത്യം ഹൈക്കോടതി ഉത്തരവ് വന്നതോടെ അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിൽ ബാങ്ക് പ്രസിഡൻ്റ് കളത്തിൽ അഷാഫിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി. ബാങ്ക് പ്രസിഡൻ്റിനൊപ്പം മറ്റ് രണ്ട് പ്രാദേശിക നേതാക്കളെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.വിശദമായ തുടർ അന്വേഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകും
യുഡിഎഫ് ഭരണ സമിതിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് തന്നെ ഹൈക്കോടതിയെ സമീപിച്ചത് കോൺഗ്രസിനും യുഡിഎഫിനും വലിയ തലവേദനയായിരിക്കുകയാണ്.ആരോപണ വിധേയർക്കെതിരെ പെട്ടെന്ന് നടപടിയെടുത്ത് തത്കാലം വിവാദം ഒഴിവാക്കനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം.