യുഡിഎഫ് ഭരിക്കുന്ന വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനമെന്ന് പരാതി,അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്
പണം നൽകിയവരുടെ പേരുകൾ സഹിതം വിജിലൻസിനും യൂത്ത് കോൺഗ്രസ് നേതാവ് മൻസൂർ അലി പരാതി നൽകിയിട്ടുണ്ട്.തത്കാലം പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എല്ലാ കാര്യകളും രണ്ടു ദിവസത്തിനകം തുറന്നു പറയുമെന്നും മൻസൂർ അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
പാലക്കാട് : യുഡിഎഫ് ഭരിക്കുന്ന പാലക്കാട് വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്ന
പരാതിയുമായി യൂത്ത് കോൺഗ്രസ്. മണ്ഡലം പ്രസിഡണ്ട് മൻസൂർ അലിയുടെ പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
പ്യൂൺ നിയമനത്തിന് മൂന്നുപേരിൽ നിന്ന് 25 ലക്ഷം വീതം ഭരണ സമിതി വാങ്ങിയെന്നാണ് പരാതി
വല്ലപ്പുഴ ബാങ്കിലെ 3 പ്യൂൺ തസ്തികകളിലേക്കുള്ള അഭിമുഖം ഡിസംബർ 1നാണ് നിശ്ചയിച്ചിരിക്കുന്നത്. അത് നടക്കും മുമ്പേ 3 പേരിൽ നിന്ന് 25 ലക്ഷം രൂപവീതം കോഴവാങ്ങി നിയമനം ഉറപ്പിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മൻസൂർ അലിയുടെ പരാതി.എഴുത്ത്
പരീക്ഷ കഴിഞ് അഭിമുഖത്തിന് കാത്തിരിക്കുന്ന ഉദ്യോഗാർഥികളിൽ ഒരാളാണ് മൻസൂർ അലി. മൻസൂറിൻ്റെ പരാതിയിൽ ഹൈക്കോടതി നിയമന നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടു.
ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിയെ കുറിച്ച് അന്വേഷിച്ച് 2 മാസത്തിനകം സഹകരണ ജോയിൻ്റ് രജിസ്ട്രർ റിപ്പോർട്ട് നൽകണം. ജോയിൻ്റ് രജിസ്ട്രാറുടെ അന്തിമ റിപ്പോർട്ട് പ്രകാരം മാത്രമെ ബാങ്ക് നിയമനം നടത്താവൂവെന്നും ഉത്തരവിൽ പറയുന്നു. യുഡിഎഫ് ഭരണ സമിതിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് തന്നെ പരാതി ഉയർത്തിയതോടെ ഇതെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് സി പി എമ്മിൻ്റെ ആവശ്യം.
പണം നൽകിയവരുടെ പേരുകൾ സഹിതം വിജിലൻസിനും മൻസൂർ അലി പരാതി നൽകിയിട്ടുണ്ട്.തത്കാലം പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എല്ലാ കാര്യകളും രണ്ടു ദിവസത്തിനകം തുറന്നു പറയുമെന്നും മൻസൂർ അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതിയെ കുറിച്ച് തുടക്കത്തിൽ മൗനം പാലിച്ച കോൺഗ്രസ് ജില്ല നേതൃത്യം ഹൈക്കോടതി ഉത്തരവ് വന്നതോടെ അന്വേഷണം തുടങ്ങി. പരാതിയെ കുറിച്ച് പരിശോധിക്കുമെന്ന് DCC പ്രസിഡൻറ് തങ്കപ്പൻ അറിയിച്ചു.ആരോപണങ്ങളെല്ലാം ബാങ്ക് പ്രസിഡണ്ട് നിഷേധിക്കുമ്പോഴും കോൺഗ്രസിനും യുഡിഎഫിനും വലിയ തലവേദനയായിരിക്കുകയാണ് യു ഡി എഫ് ഭരിക്കുന്ന ബാങ്കിലെ കോഴ വിവാദം.
സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു