
തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ തൃക്കാക്കര എം എൽ എ ഉമ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി. ഉമയുടെയും അന്തരിച്ച പി ടി തോമസിന്‍റെയും മകനായ വിവേക് തോമസിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ ദിവസം നിയമസഭയില്‍ അടുത്ത സുഹൃത്തിന്‍റെ മകൻ ലഹരിക്ക് അടിമപ്പെട്ടെന്നും ലഹരി മാഫിയക്ക് എതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഈ യുവാവ് ഉമ തോമസിന്‍റെ മകന്‍ വിവേകാണെന്ന് ആരോപിച്ചാണ് പ്രചരണം. മരിച്ചിട്ടും ചിലർക്ക് പി ടി യോടുള്ള പക തീർന്നിട്ടില്ലെന്നും പോരാട്ടം പാതിവഴിയിൽ അവസാനിപ്പിക്കില്ലെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞദിവസം നിയമസഭയില്‍ ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസില്‍ ഇടപെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ വികാരഭരിതമായ പ്രസംഗം ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഏറ്റവും അടുത്ത ഒരു സുഹൃത്തിന്‍റെ മകന്‍റെ ലഹരിക്ക് അടിമപ്പെട്ട ജീവിതത്തെ കുറിച്ചാണ് സതീശന്‍ സഭയില്‍ പറഞ്ഞത്. ''ഏറ്റവും അടുത്ത ഒരു സുഹൃത്തിന്‍റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. എന്നാൽ, ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാം തവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ്'' എന്നാണ് സതീശന്‍ പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ പ്രസംഗം വൈറലായതിന് പിന്നാലെ സതീശന്‍ പറഞ്ഞ സുഹൃത്ത് പി ടിയാണെന്നും അദ്ദേഹത്തിന്‍റെ മകനാണ് ലഹരിക്ക് അടിമപ്പെട്ടതെന്നുമാണ് പ്രചാരണം നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam