
കോട്ടയം: ഇന്ന് രാവിലെ കൊച്ചിയില്‍ നിന്ന് ആരംഭിച്ച കെ എം മാണിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയെയും കാത്ത് ആയിരങ്ങളാണ് തിരുനക്കര മൈതാനിയില്‍ കാത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, കെ സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തിരുനക്കരയിലെത്തിയിട്ടുണ്ട്. കടുത്തുരുത്തിയില്‍ പ്രവേശിച്ച വിലാപയാത്രയില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനും വി എസ് അച്യുതാനന്ദനും അന്തിമോപചാരമര്‍പ്പിച്ചിരുന്നു.
രാവിലെ 10.30 ഓടെ കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര 12 മണിയോടെ കോട്ടയത്തെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രി ഏഴരയാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആയിരങ്ങളാണ് മാണിയെ കാണാന്‍ റോഡിന് ഇരുവശങ്ങളിലുമായി കാത്തുനില്‍ക്കുന്നത്. എത്ര വൈകിയാലും മാണിയെ കാണാനുള്ള അവസരം ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മകന്‍ ജോസ് കെ മാണിയും എംഎല്‍എമാരും വിലാപയാത്രക്കൊപ്പമുണ്ട്.
വിലാപയാത്ര നേരെ കോട്ടയത്തെ തിരുനക്കര മൈതാനത്തേക്കാണ് എത്തുന്നത്. കേരള കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതും മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണ്ണായകവുമായ ഇടമാണ് തിരുനക്കര മൈതാനം. ഇവിടെ മാണിയുടെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വയ്ക്കും. അന്തിമോപചാരമര്‍പ്പിക്കുക.
Read More: പ്രിയപ്പെട്ട മാണിസാറിന് വിട ചൊല്ലാന്‍ വഴിയരികില്‍ കാത്ത് നിന്ന് ആയിരങ്ങള്‍
അതേസമയം നേരം വൈകുന്നതിനാല്‍ പാല ടൗണ്‍ ഹാളിലെ പൊതുദര്‍ശനം ഒഴിവാക്കി. പകരം ടൗണ്‍ ഹാളിന് താഴെ വാഹനം അല്‍പസമയം നിര്‍ത്തിയിടും. രാത്രിയോടെയാവും വീട്ടിലേക്ക് കൊണ്ടു വരിക. നാളെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ശവസംസ്കാര ശ്രുശൂഷ ആരംഭിക്കും. നാല് മണിക്ക് പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബകലറയില്‍ അടക്കം നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam