
ബെംഗളൂരു: മൈസൂരുവിൽ വിവിധ കോളേജുകളിലെ ഹോസ്റ്റലുകളിൽ വൃത്തിഹീനമായി ഉണ്ടാക്കിയ പഴകിയ ഭക്ഷണം വിതരണം ചെയ്ത മെസ് അടച്ചുപൂട്ടി കർണാടക സർക്കാർ. മലയാളി വിദ്യാർത്ഥികളുടെ പരാതി ദൃശ്യങ്ങൾ സഹിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. മെസ് പ്രവർത്തിപ്പിച്ച ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൽട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കർശന നടപടിക്ക് കെ.സി.വേണുഗോപാൽ എംപി നിർദേശം നൽകിയിരുന്നു.
ദിവസങ്ങളോളം പഴക്കമുള്ള ചിക്കൻ, പുഴുവരിക്കുന്ന പച്ചക്കറികൾ, പാത്രം കഴുകാൻ അഴുക്കുവെള്ളം, കാലാവധി കഴിഞ്ഞ മസാലപ്പൊടികൾ. പ്രതിവർഷം എൺപതിനായിരം രൂപ മെസ് ഫീയായി നൽകുന്ന വിദ്യാർത്ഥികൾക്ക് മൈസൂരുവിലെ ഹോസ്റ്റലുകൾ വർഷങ്ങളായി നൽകിയിരുന്നത് മോശം ഭക്ഷണം. പരാതി പറഞ്ഞ് മടുത്താണ് വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനെ സമീപിച്ചത്.
വാർത്തയിലൂടെ കുട്ടികളുടെ ദുരിതം പുറത്തുവന്നതോടെ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാൽ വിഷയത്തിൽ ഇടപെട്ടു. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ നേരിട്ട് വിളിച്ചു. പിന്നാലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൽട്ടൻസി നടത്തുന്ന സെന്റർ മെസിൽ നേരിട്ടെത്തി പരിശോധന നടത്തി അടപ്പിച്ചു. കോളേജുകളിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി പ്രവർത്തിച്ചിരുന്ന ഗ്ലോബൽ എഡ്യൂക്കേഷന്റെ ലൈസൻസും റദ്ദാക്കി.
മെസിൽ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷാ ലാബിലേക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് വന്ന ശേഷമാകും കൂടുതൽ നടപടികൾ. കുട്ടികൾക്ക് ഭക്ഷണത്തിന് പകരം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മൈസൂരുവിലെ അഞ്ച് കോളേജുകളിൽ ഭക്ഷണം വിതരണം ചെയ്തിരുന്നത് ഈ ഏജൻസിയായിരുന്നു. മോശം ഭക്ഷണത്തിനെതിരെ പരാതി നൽകുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നത് കോളേജ് മാനേജ്മെന്റുകളും. ഇരുകൂട്ടരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ഇടപെടലിലൂടെ പുറത്തുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam