
കോഴിക്കോട്: പരിചയക്കാര്‍ക്കിടയിലേക്ക് വന്ന അജ്ഞാതന്‍ കുപ്പിയില്‍ കരുതിയ എണ്ണ യാത്രക്കാരുടെ മേലേയ്ക്ക് ഒഴിക്കുകയായിരുന്നുവെന്ന് യാത്രക്കാരന്‍. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനില്‍ നടന്ന ആക്രമണം ഒരാളെ ലക്ഷ്യമിട്ടതല്ലെന്ന സൂചനയാണ് ട്രെയിനിലെ യാത്രക്കാര്‍ പ്രതികരണം വ്യക്തമാക്കുന്നത്. റിസര്‍വ്വഡ് കംപാര്‍ട്ട്മെന്‍റില്‍ ആയിരുന്നു ആക്രമണം.
പരസ്പരം ആറിയാവുന്ന ആളുകളായിരുന്നു കംപാര്‍ട്ട് മെന്‍റിലുണ്ടായിരുന്ന പൊള്ളലേറ്റവരില്‍ ഏറിയ പങ്കും ആളുകള്‍. ഇവിടേക്ക് കടന്നു വന്ന അജ്ഞാതന്‍ ആദ്യ വരിയിലെ സീറ്റുമുതല്‍ കുപ്പിയില്‍ കരുതിയ എണ്ണ ഒഴിക്കുകയായിരുന്നു. മണ്ണെണ്ണ സ്പ്രേ ചെയ്യുന്ന പോലെ ഒഴിച്ചായിരുന്നു ആക്രമണം എന്നാണ് പൊലീസ് വിശദമാക്കുന്നത്. തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂര്‍ സ്വദേശിയായ പ്രിന്‍സ്, പ്രകാശന്‍, കതിരൂര്‍ സ്വദേശിയായ അനില്‍ കുമാര്‍, ഭാര്യ സജിഷ മകന്‍ അദ്വൈത്, തൃശൂര്‍ സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്.
ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതനാണ് എണ്ണ ഒഴിച്ചതെന്നാണ് സാക്ഷി മൊഴി. അക്രമിയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പൊള്ളലേറ്റവരില്‍ അഞ്ച് പേര്‍ ഒരേ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. രാത്രി 9:07 മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ ഏലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ആയിരുന്നു അക്രമം. ഓടുന്ന ട്രെയിനില്‍ ഒരു പാലത്തിന് മുകളില്‍ വച്ച് അജ്ഞാതന്‍ കയ്യില്‍ കരുതിയ എണ്ണ ഒഴിച്ച് യാത്രക്കാരുടെ മേലേയ്ക്ക് തീയിട്ടതിന്‍റെ ഞെട്ടലിലാണ് യാത്രക്കാരുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam