
തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സി പി എമ്മിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്ന് പറഞ്ഞ ചെന്നിത്തല, ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സി പി എമ്മാണെന്നും അഭിപ്രായപ്പെട്ടു. പണ്ട് ഇ എം എസും ഇ കെ നായനാരും എടുത്ത നിലപാടിനെ എം വി ഗോവിന്ദനും പിണറായി വിജയനും തള്ളിപ്പറയാൻ തയ്യാറുണ്ടോ ? ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാനുള്ള ഇരട്ടത്താപ്പു മാത്രമാണ് സി പി എം നിലപാടെന്നും ചെന്നിത്തല വിമർശിച്ചു. ഏക സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് മുസ്ലിം ലീഗിന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. എന്നും യു ഡിഎഫിന്‍റെ ഭാഗമായ ലീഗ് മുന്നണിയുടെ കരുത്താണ്. ലീഗിനെ നോക്കി സി പി എം പരിപ്പ് ഇവിടെ വേവിക്കാൻ നോക്കണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഏക സിവിൽ കോഡിൽ എ ഐ സി സി കൃത്യമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. കെ പി സി സി യും നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള പരിപാടികളുമായി ഞങ്ങൾ ബഹുജന പങ്കാളിത്തത്തോടെ ശക്തമായ മുന്നേറ്റം നടത്തുമെന്നും ചെന്നിത്തല വിവരിച്ചു.
അതിനിടെ വിഷയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ഏക സിവിൽ കോഡിനെതിരായ പോരാട്ടത്തിന് കോൺഗ്രസ് തന്നെ നേതൃത്വം നൽകണമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. കോൺഗ്രസിന്റെയും ലീഗിന്റെയും ബന്ധം ചരിത്രപരമായിഉള്ളതാണെന്നും ആര് വിചാരിച്ചാലും അത് മുറിച്ചു മാറ്റാൻ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏക സിവിൽ കോഡിനെതിരായ പോരാട്ടത്തിന് കോൺഗ്രസ് തന്നെയാകണം നേതൃത്വം നൽകേണ്ടത്. സി പി എമ്മും പോരാട്ടത്തിന് ഒപ്പമുണ്ടാകണം. പാർലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തിൽ മതേതര ശക്തികൾ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മതേതര ഐക്യത്തെ തകർക്കേണ്ട ചർച്ചയാണ് കേരളത്തിൽ നടക്കുന്നത്. സെമിനാറിൽ ആര് പങ്കെടുക്കും എന്നതാണ് ഇവിടെ നടക്കുന്ന ചർച്ച. ഏക സിവിൽ കോഡിനെ കുറിച്ചല്ലെന്നും അദ്ദേഹം വിമർശിച്ചു. സി പി എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് സി പി എം ആദ്യം ക്ഷണിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടിയുടെ മറുപടി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam