
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെ ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്‍റെ ആലോചനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യം പരിഗണനയിലാണെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. എൻ ഐ ആർ എഫ് റാങ്കിങ്ങിൽ രാജ്യത്ത് 24 ാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ കോളേജിനെ ആദരിക്കാൻ പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോളേജിലെ പി ഡബ്ല്യു ഡി കെട്ടിടത്തിന്‍റെ നിർമാണം നാക്ക് അധികൃതരുടെ പരിശോധനയ്ക്ക് മുമ്പ് പൂർത്തിയാക്കാൻ പറ്റുമോ എന്നറിയാൻ പ്രത്യേഗ യോഗം വിളിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് ദേശീയ അംഗീകാരം (എൻ ഐ ആർ എഫ്); കേരളത്തിലും ഒന്നാമത്
ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വർക്കിന്റെ (എൻ ഐ ആർ എഫ്) റാങ്ക് പട്ടികയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തിളക്കമുള്ള നേട്ടം സ്വന്തമാക്കിയത്. റാങ്ക് പട്ടികയിൽ 24ാം സ്ഥാനമാണ് യൂണിവേഴ്സിറ്റി കോളേജ് സ്വന്തമാക്കിയത്. ദേശീയ തലത്തിലാണ് യൂണിവേഴ്സിറ്റി കോളജിന് ഇരുപത്തി നാലാം സ്ഥാനം ലഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻ ഐ ആർ എഫ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങ് സ്ഥിരമായി നിശ്ചയിക്കുന്ന സംവിധാനമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് ഇത് തുടർച്ചയായി മൂന്നാം തവണയാണ് ദേശീയ അംഗീകാരം ലഭിക്കുന്നത്. കേരളത്തിലെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയെന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്‍റെ നേട്ടത്തിന് തിളക്കമേകുന്നു.
അതേസമയം
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത രണ്ടാഴ്ചയായി പെയ്യുന്ന കനത്തമഴയില്‍ തോട്ടം മേഖലയിലെ കുട്ടികൾ പ്രതിസന്ധിയിലാണെന്നതാണ്. പ്ലസ് വൺ അലോട്ട്മെന്‍റിന് രജിസ്റ്റർ ചെയ്യേണ്ട കുട്ടികളാണ് വലിയ പ്രതിസന്ധി നേരിടുന്നത്. മൊബൈല്‍ റേഞ്ച് ലഭിക്കാത്തതിനാൽ ഓണ്‍ലൈനില്‍ അലോട്ട്‌മെന്റ് നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് സമയം നീട്ടിനല്‍കണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍ ആവശ്യപ്പെട്ടു.
രണ്ടാഴ്ചയായി പെയ്യുന്ന കനത്തമഴയില്‍ എസ്റ്റേറ്റ് മേഖലയില്‍ വൈദ്യുതി നിശ്ചലമായതോടെ മൊബൈല്‍ ടവറുകള്‍ പണിമുടക്കി. ഇതോടെ തൊഴിളികള്‍ക്ക് ആശയവിനിമയം പോലും നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. മഴകനത്തതോടെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത് കുട്ടികള്‍ മൂന്നാറിലെത്തിയപ്പോഴാണ് അറിഞ്ഞത്. ഇതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അലോട്ട്‌മെന്റ് സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ മക്കള്‍ക്ക് അലോട്ട്‌മെന്റില്‍ പേര് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ബിഎസ്എന്‍എല്‍ ടവറുകളുടെ സേവനം മാത്രമാണ് എസ്റ്റേറ്റ് മേഖലയില്‍ നിലവിലുള്ളത്. സ്വകാര്യ കമ്പനിയുടെ ടവറുകളുടെ സേവനം ലഭ്യമാക്കാന്‍ ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ നടപടികള്‍ സ്വീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam