
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങൾ നൽകാത്തതിൽ മുൻ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ. കൃത്യമായി വിവരങ്ങൾ നൽകാത്തതിൽ ഡോ.അബ്ദുൾ ലത്തീഫിന് മുഖ്യവിവരാവകാശ കമ്മീഷണറാണ് പിഴ വിധിച്ചത്. കോളേജിലെ ഉത്തരക്കടലാസ് ചോർച്ച ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്
യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ നിന്നും പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടെടുത്തതോടെയാണ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പിഎസ്സി പരീക്ഷയിൽ അടക്കം പ്രതികളുടെ മറ്റ് തട്ടിപ്പുകളും മറനീങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് തള്ളി അന്നത്തെ കൊളെജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ച ഡോ.സുമ രംഗത്തെത്തിയതും വിവാദമായിരുന്നു. പിന്നീടുള്ള സർവ്വകലാശാല കണ്ടെത്തലിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം പൊളിഞ്ഞതിന് പിന്നാലെയാണ് കൃത്യമായ വിവരങ്ങൾ നൽകാതെയുള്ള യൂണിവേഴ്സിറ്റി കോളേജിന്‍റെ ഒളിച്ചുകളിയും പുറത്താകുന്നത്.
പരീക്ഷ ക്രമക്കേട് വിവാദങ്ങളിൽ കൊല്ലം സ്വദേശി ഡി ബീന നൽകിയ വിവരാവകാശത്തിൽ അന്ന് കോളേജിൽ പരീക്ഷാനടത്തിപ്പിന്‍റെ ചുമതല വഹിച്ച ഡോ.അബ്ദുൾ ലത്തീഫ് കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നാണ് വിവരാവകാശ കമ്മീഷന്‍റെ കണ്ടെത്തൽ. ഒരു വർഷമായിട്ടും ഒളിച്ചുകളി തുടരുന്നു. പരീക്ഷ നടത്തിപ്പ് മേൽനോട്ടം അധികചുമതലയായത് കൊണ്ട് പരിമിതകളുണ്ടെന്നും 2015 മുതലുള്ള എല്ലാ വിവരങ്ങളും ലഭ്യമല്ലെന്നുമാണ് മറുപടിയിൽ പറയുന്നത്.ഇതെ തുടർന്നാണ് വീഴ്ച ഗുരുതരമെന്ന് ചൂണ്ടികാട്ടി മുഖ്യവിവരാവകാശ കമ്മീഷണർ പിഴ വിധിക്കുന്നത്. 3000 രൂപ ഡോ.അബ്ദുൾ ലത്തീഫ് അടക്കണമെന്നും ഇല്ലെങ്കിൽ ശമ്പളത്തിൽ പിടിക്കുമെന്നുമാണ് ഉത്തരവ്. ഉത്തരക്കടലാസ് ചോർച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam