
പത്തനംതിട്ട:കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതി പിടികൂടുകയായിരുന്നു. പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ് (22) ആണ് പിടിയിലായത്. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് അജ്ഞാതൻ കുത്തിവയ്പെടുത്തത്. പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു.
പ്രതിയുടെ ഉദ്ദേശം അറിയാൻ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. ചോദ്യം ചെയ്യലിനുശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തുക. പരസ്പര വിരുദ്ധമായ മൊഴികളാണ് യുവാവ് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതൻ ചിന്നമ്മയ്ക്ക് കുത്തിവയ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ചിന്നമ്മയുടെ മൊഴി. നടുവിന് ഇരുവശത്തും കുത്തിവെയ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി, കത്തിച്ചുകളയാൻ നിര്‍ദേശിച്ചുവെന്നും പ്രതി പറഞ്ഞു.
അസാധാരണമായ സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. പ്രതി സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്കൂട്ടറിലെന്നാണെന്നത് വ്യക്തമായിരുന്നു. ഈ സ്കൂട്ടര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കുത്തിവയ്പിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇതും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതേസമയം ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. 66 വയസാണ് ഇവര്‍ക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam