ഉത്ര കേസ്: കുറ്റബോധം തോന്നുന്നു, കുറ്റം ഏറ്റുപറഞ്ഞതിൽ സന്തോഷമെന്നും പാമ്പ് പിടുത്തക്കാരൻ സുരേഷ്

By Web TeamFirst Published Oct 26, 2021, 7:01 AM IST
Highlights

പാമ്പിനെ പിടിച്ചതിനും സൂക്ഷിച്ചതിനും വിൽപന നടത്തിയതിനും വനംവകുപ്പ് ചുമത്തിയ കേസ്സുകളില്‍ സുരേഷിന് കഴിഞ്ഞ ദിവസം പുനലൂര്‍ ഒന്നാംക്ലാസ്സ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ഉത്ര വധക്കേസിൽ കോടതിക്ക് മുന്നില്‍ എല്ലാം കുറ്റവും ഏറ്റുപറഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉത്രവധകേസ്സിലെ രണ്ടാം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയുമായ പാമ്പ് പിടുത്തകാരന്‍ സുരേഷ്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവിച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്നും സുരേഷ് പറഞ്ഞു. ഉത്രയുടെ കൊലപാതക കേസ്സില്‍ സുരേഷിനെ കുറ്റവിമുക്തനാക്കിയിരുന്നു. പാമ്പിനെ പിടിച്ചതിനും സൂക്ഷിച്ചതിനും വിൽപന നടത്തിയതിനും വനംവകുപ്പ് ചുമത്തിയ കേസ്സുകളില്‍ സുരേഷിന് കഴിഞ്ഞ ദിവസം പുനലൂര്‍ ഒന്നാംക്ലാസ്സ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

click me!