
കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് സൂരജിനെയും സഹോദരിയെയും മാതാപിതാക്കളെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നു. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന എന്നിവയിൽ കൂടുതൽ വിവരങ്ങൾ കിട്ടുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. ഇത് രണ്ടാo തവണയാണ് സൂരജിന്റെ അമ്മയെയും സഹോദരിയേയും ചോദ്യം ചെയ്യുന്നത്.
സൂരജിന്റെ പൊലീസ് കസ്റ്റഡി നാല് ദിവസത്തേക്ക് നീട്ടി ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. പുനലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്‍റെ നിലപാട് അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. സൂരജിന്‍റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇന്നലെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിൽ കുടുംബാംഗങ്ങൾക്കുള്ള പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണിത്.
കേസുമായി ബന്ധപ്പെട്ട് ബാങ്ക് ലോക്കർ പരിശോധന ഇന്നലെ പൂർത്തിയാക്കി. പത്ത് പവൻ സ്വർണം ലോക്കറിൽ നിന്ന് കണ്ടെത്തി. പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതി സൂരജിനെയും ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സാമ്പത്തിക ലക്ഷ്യം വച്ച് നടത്തിയ കൊലപാതകത്തിൽ നിർണായക തെളിവായ ആഭരണങ്ങൾ ഉണ്ടോ എന്നറിയാനാണ് ലോക്കർ തുറന്ന് പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam