
കൊച്ചി: പുതുയുഗ യാത്രയുടെ വടക്കൻ പറവൂരിലെ സ്വീകരണത്തിൽ വിതുമ്പി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പറവൂരിലെ സ്നേഹവാത്സല്യങ്ങളുടെ തണലിലാണ് താൻ വളർന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലമായി തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തും ഇന്ധനവും നൽകുന്നത് പറവൂരിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
"ഈ സ്വീകരണ വേദിയിലേക്ക് വരുമ്പോൾ കരയാതിരിക്കാൻ ഞാൻ ഏറെ പാടുപെട്ടു. കാൽ നൂറ്റാണ്ടുകാലമായി എന്നെ നടത്തുന്ന ഇന്ധനവും എന്‍റെ ഊർജവും എല്ലാമെല്ലാം നിങ്ങളാണ്. ഞാൻ ഒന്നുമല്ലാതിരുന്ന കാലത്തും നിങ്ങളുടെ പ്രിയപ്പെട്ട അംഗമായി വാത്സല്യത്തോടെ നിങ്ങളെന്നെ ചേർത്തു പിടിച്ചു. എവിടെ പോയാലും ഞാൻ കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെയാണ്. എനിക്കിവിടെ എത്തണം. നിങ്ങളുടെ സ്നേഹ തണലിൽ വളർന്നു വന്നയാളാണ് ഞാൻ"- വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ പുതുയുഗ പിറവി ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ആ ഹൃദയാഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കേണ്ട ചുമതല തനിക്കുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
അതിനിടെ സംസ്ഥാനത്തെ ബാർ സമയ മാറ്റം പ്രതിപക്ഷത്തിന് അറിയാമായിരുന്നു എന്ന എക്സൈസ് മന്ത്രി എം ബി രാജേഷിന്‍റെ വാദം വി ഡി സതീശൻ തള്ളി. ബാർ സമയമാറ്റത്തിൽ പ്രതിപക്ഷവുമായി ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി. എൽ ഡി എഫിന്റെ കൺവീനർക്ക് പോലും അറിയാത്ത കാര്യം ഞങ്ങൾക്ക് എങ്ങനെ അറിയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സമയം ഏകീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. ബാർ ഉടമകൾ ഒരു വർഷം മുമ്പ് ഈ ആവശ്യം ഉന്നയിച്ചതാണ്. എന്നാൽ പെട്ടെന്ന് ഇത്തരമൊരു പ്രഖ്യാപനത്തിലേക്ക് കാര്യങ്ങൾ എങ്ങനെയെത്തി എന്നത് അറിയില്ല. എക്സൈസ് മന്ത്രിയുമായി സമീപ കാലത്തൊന്നും ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. എക്സൈസ് മന്ത്രി പ്രതിസ്ഥാനത്ത് നിൽക്കുന്നതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയണമെങ്കില്‍ പ്രതിപക്ഷത്തോട് നേരിട്ടാണ് സംസാരിക്കേണ്ടത്. അല്ലാതെ ബാര്‍ ഉടമകളോടല്ല. പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാൻ പിടിവള്ളി തേടുകയാണ് മന്ത്രിയെന്നും വി ഡി സതീശൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam