
തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗവര്‍ണറുടെ കസേരയിൽ ഇരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും വിലക്ക് പിൻവലിച്ച്‍ എല്ലാവരെയും കാണണമെന്നും സതീശന്‍ പറഞ്ഞു. ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കെ യു ഡബ്ല്യു ജെ യും വിമർശിച്ചു. കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളെയാണ് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.
വി സി വിവാദം കത്തിനിൽക്കെ പൊതുവായ പ്രതികരണമില്ലെന്നാണ് ഗവര്‍ണര്‍ രാവിലെ പറഞ്ഞത്. മാധ്യമങ്ങളോട് മുഖം തിരിക്കാറില്ലെന്ന് പറഞ്ഞ ഗവർണര്‍ കേഡർ മാധ്യമപ്രവർത്തകരുണ്ടെന്ന ആരോപണവും ആവർത്തിച്ചു. ഉച്ചക്ക് ശേഷം രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ചപ്പോഴും എല്ലാ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചില്ല. പ്രതികരണം മെയിലിലൂടെ ആവശ്യപ്പെട്ടവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി എന്നായിരുന്നു വിശദീകരണം. വാർത്തകൾ വളച്ചൊടിച്ചത് തിരുത്താൻ പറഞ്ഞിട്ടും ചെയ്യാത്തവരെ ഒഴിവാക്കിയെന്നും ഗവർണര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് നേരത്തെ നടത്തിയ 'കടക്ക് പുറത്ത്', മാധ്യമ സിൻഡിക്കേറ്റ് പരാമർശങ്ങളും ഗവർണർ സൂചിപ്പിച്ചു. ഭരണ പക്ഷത്തിരിക്കുമ്പോൾ മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' പരാമർശം നടത്തിയത് താനല്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമങ്ങളെ മാധ്യമ സിൻഡിക്കേറ്റെന്ന് വിളിച്ചതാരാണെന്ന് ഓർമ്മിക്കുന്നില്ലെയെന്നും ഗവർണർ ചോദിച്ചു.
അതേസമയം വി സി മാര്‍ക്ക് എതിരായ ഗവർണ്ണറുടെ നടപടിയെക്കുറിച്ച് യു ഡി എഫി ൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. മുസ്ലിം ലീഗ് പൂർണ്ണമായും ഗവർണ്ണറെ തള്ളിപ്പറയുമ്പോൾ കെ സുധാകരനും വി ഡി സതീശനും നടപടി ശരിവെക്കുകയാണ്. എന്നാൽ കെ സി വേണുഗോപാൽ ഗവർണര്‍ സ്വയം ഭരണത്തിൽ കൈകടത്തുകയാണെന്ന് വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam