
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സർക്കാര്‍ സ്വീകരിക്കുന്നത് ക്രൂരമായ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. 2017 ന് ശേഷം ഇതുവരെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല. ഇതിന് എന്താണ് സർക്കാരിന് തടസമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. ഡേ കെയർ സംവിധാനം വേണമെന്നും സതീശന്‍ പറഞ്ഞു. ദയാബായിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി തന്നെ ഇടപെട്ട് പ്രശ്നം പരിഹരിക്കണം. യുഡിഎഫ് ഈ വിഷയം ചര്‍ച്ച ചെയ്ത് പിന്തുണ കൊടുക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
എൻഡോസൾഫാൻ സമരസമിതിയേയും ദയാബായിയേയും സര്‍ക്കാര്‍ ചതിച്ചെന്ന് സമരസമിതി കുറ്റപ്പെടുത്തി. ആവശ്യങ്ങൾ അംഗീകരിച്ച മിനിറ്റ്സ് പുതുക്കി നൽകാൻ ആവശ്യപ്പെട്ടപ്പോൾ നേരത്തെയുണ്ടായിരുന്നതിൽ മന്ത്രിമാര്‍ ഒപ്പിട്ട് മാറ്റമില്ലാതെ നൽകി ചതിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം. കേന്ദ്രസംഘത്തെ കാസര്‍കോടേക്ക് അയക്കാൻ ഇടപെടൽ നടത്താമെന്ന് സമരസമിതിയ്ക്ക് ഗവര്‍ണര്‍ ഉറപ്പ് നൽകി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡോസൾഫാൻ ഇരകളെ പങ്കെടുപ്പിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം
അതേസമയം സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ഇന്ന് 17 ആം ദിവസമാണ് സമരം. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ദയാബായി ആശുപത്രിക്കിടക്കയിൽ തുടര്‍ച്ചയായ നാലാം ദിനമാണ് സമരം തുടരുന്നത്. സമരസമിതി നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിലും സമരം ചെയ്യുകയാണ്. സര്‍ക്കാര്‍ രേഖാമൂലം നൽകിയ ഉറപ്പ് തിരുത്തി നൽകുംവരെ സമരം തുടരാനാണ് ദയാബായിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam