സില്‍വര്‍ലൈൻ: 'ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് വാശിപിടിക്കുന്നത്'; ഹലാൽ വിവാദം അനാവശ്യമെന്നും സതീശന്‍

By Web TeamFirst Published Nov 21, 2021, 5:05 PM IST
Highlights

ഇന്ധനവില വർദ്ധനവിലൂടെ ലഭിച്ച തുകയുപയോഗിച്ച് ബസ്-ഓട്ടോ ചാർജ് കൂട്ടുന്നത് തടയണമെന്നും വൈദ്യുതി ചാർജ് വർധനവ് ഇടിത്തീയെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: സിപിഎം (cpm) നേതാക്കള്‍ക്ക് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan). സില്‍വര്‍ലൈന്‍ പദ്ധതിയെപ്പറ്റി ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് പാതയ്ക്കായി വാശിപിടിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ധാരണ ഇല്ലാത്തതിനാലാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രതികരിക്കാത്തതെന്നും സതീശന്‍റെ വിമര്‍ശനം. ഹലാൽ ചർച്ചകൾ അനാവശ്യമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ സംഘടനകൾ ഇതിന് പുറകിലുണ്ട്. സർക്കാർ അന്വേഷണം നടത്താൻ തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിലൂടെ ലഭിച്ച തുകയുപയോഗിച്ച് ബസ്-ഓട്ടോ ചാർജ് കൂട്ടുന്നത് തടയണമെന്നും വൈദ്യുതി ചാർജ് വർധനവ് ഇടിത്തീയെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

വിവാദങ്ങൾക്കിടെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്‍റെ ഭാഗമായി അലൈന്‍മെന്‍റിന്‍റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെ റെയിൽ (k rail) അറിയിച്ചു. ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാതപഠനം നടത്തുന്നത്. 

തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്. 11 ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടല്‍ ആരംഭിക്കും. 1961ലെ കേരള സര്‍വ്വേ അതിരടയാളനിയമത്തിലെ 6 (1) വകുപ്പ് അനുസരിച്ച് സര്‍വ്വേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടല്‍ പ്രവൃത്തി നടക്കുന്നത്. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 11 ജില്ലകളിലും ഇതുസംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷല്‍ തഹസീല്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

click me!