എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു; യുഡിഎഫിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് വി ഡി സതീശൻ

By Web TeamFirst Published Sep 6, 2021, 6:51 PM IST
Highlights

യുഡിഎഫിൽ പ്രശ്നമുണ്ടായിരുന്നു, അതുകൊണ്ടാണ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും നേരിൽ കണ്ടത്. ഒരു നിബന്ധനയുമില്ലാതെ എല്ലാത്തിനും പരിഹാരമുണ്ടായെന്നാണ് സതീശന്റെ അവകാശവാദം

കൊച്ചി: യുഡിഎഫിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഘടകകക്ഷികൾക്കെതിരെ പ്രവർത്തിച്ചാൽ പാർട്ടിപ്രവർത്തകർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ യോഗ ശേഷം പ്രതികരിച്ചു. 

കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. ആർക്കും ആരോപണം ഉന്നയിക്കാം. സഹകരണ ബാങ്കിലെ എല്ലാ ആരോപണങ്ങളും സർക്കാർ അന്വേഷിക്കണമെന്നാണ് സതീശൻ്റെ നിർദ്ദേശം. 

നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പറ്റിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. 

ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും കാണാൻ എകെജി സെൻററിൻ്റെ അനുവാദം വേണ്ടെന്നായിരുന്നു വിജയരാഘവൻ്റെ പ്രസ്താവനയ്ക്കുള്ള മറുപടി. ഇത് പോലെ നിലവാരമില്ലാത്ത തമാശ പറയരുതെന്നും പിണറായി വിജയൻ ഉപദേശം നൽകണമെന്നും സതീശൻ തിരിച്ചടിച്ചു. യുഡിഎഫിൽ പ്രശ്നമുണ്ടായിരുന്നു, അതുകൊണ്ടാണ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും നേരിൽ കണ്ടത്. ഒരു നിബന്ധനയുമില്ലാതെ എല്ലാത്തിനും പരിഹാരമുണ്ടായെന്നാണ് സതീശന്റെ അവകാശവാദം. എഐസിസി ജനറൽ സെക്രട്ടറി വന്ന് പരിഹരിക്കേണ്ട ഒരു വിഷയവും നിലവിൽ കേരളത്തിലില്ല. 

രാജ്മോഹൻ ഉണ്ണിത്താനോട് വളരെ നേരത്തേ വിശദീകരണം ചോദിച്ചതാണെന്നും അത് ഇന്ന് എടുത്ത തീരുമാനമല്ലെന്നും സതീശൻ വിശദീകരിച്ചു. 

click me!