കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ഭരണഘടന പദവിയിൽ ഇരിക്കുന്നവർ അരാജകത്വവാദികളാവുന്നെന്നും നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഗാലറിക്കു വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. പിഎസ്‍സി എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രാജ്യത്ത് കുപ്രചരണം വ്യാപകമാണ്. ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയർത്തുന്നവർ സമാധാനപരമാകണം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. അവര്‍ പ്രതിഷേധിക്കുകയാണെങ്കിൽ അവരുടെ ശമ്പളം വേണ്ടെന്ന് വെക്കണം. കോൺഗ്രസും സിപിഎമ്മും വിഷയത്തിൽ അവരുടെ മുൻ നിലപാടുകൾ പരിശോധിക്കണം. ആരുടേയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ ബില്ലിൽ ഇല്ല. പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനും മത രാഷ്ട്രങ്ങളായതിനാലാണ് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തിയത്.
ന്യൂനപക്ഷ കുടിയേറ്റക്കാരുടെ പേരിൽ വോട്ട് ബാങ്ക് രൂപീകരിച്ചാണ് തൃണമൂലും മാർക്സിസ്റ്റ് പാർട്ടിയും ബംഗാളിൽ ഭരണത്തിലേറിയത്. ആർട്ടിക്കിൾ 14 ന്റെ റീസണബിൾ ക്ലാസിഫിക്കേഷൻ പ്രകാരമാണ് മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇളവ് നൽകിയത്". കുടിയേറ്റക്കാരായ മുസ്‍ലിംകള്‍ക്ക് വർക്ക് പെർമിറ്റ് പോലുള്ള കാര്യങ്ങൾ ആലോചിക്കാവുന്നതാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
"പൗരത്വഭേതഗതി നിയമത്തിന്‍റെ പേരിൽ മാധ്യമ പ്രവർത്തകർ അടക്കമുള്ള മലയാളികൾ കബളിപ്പിക്കപ്പെടുന്നു. കേരള മാധ്യമങ്ങളിലെ വാർത്തകൾ രാജ്യം മുഴുവൻ വലിയ പ്രതിഷേധമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. യാഥാർഥ്യങ്ങൾ ജനങ്ങളുടെ മുന്നിലെത്തണം". കുപ്രചരണങ്ങൾക്ക് ആയുസ്സുണ്ടാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.