'മുഖ്യമന്ത്രിയുടെ മാസ് ഡയലോഗല്ല വേണ്ടത്,ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ വേണം,പറ്റില്ലെങ്കില്‍ രാജിവയ്ക്കണം'

By Web TeamFirst Published Dec 2, 2022, 3:44 PM IST
Highlights

വിഴിഞ്ഞത്ത് ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ടുവെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍.

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ടു. ഡയലോഗ് അല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ രാജിവച്ചൊഴിയണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഗവർണറെ കരിവാരിതേക്കുക മാത്രമാണ് സർക്കാരിന്‍റേയും സിപിഎമ്മിന്‍റേയും ലക്ഷ്യം. ഗവർണർ ബിജെപിക്ക് വേണ്ടി കത്ത് നൽകിയതല്ല, രാജ്ഭവനിൽ വരുന്ന ഏതൊരു പരാതിയും മുഖ്യമന്ത്രിയുടെ ഓഫിസിന് അയക്കുകയെന്ന നടപടിക്രമം പാലിക്കുകയാണ് ചെയ്തതെന്നും വി.മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളെ കൂട്ടിപിടിച്ച് ഗവർണറെ അധിക്ഷേപിക്കാൻ ദുഷ്പ്രചാരണം നടത്തുകയാണ്. കൊവിഡ് പ്രതിരോധത്തിൽ നടന്ന പിആർ ജോലികളുടെ മറുപുറം ഇന്ന് കേരളം കാണുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ക്രമസമാധാനപാലനത്തിലെ വീഴ്ചയായാലും സ്വജനപക്ഷപാതവും അഴിമതിയുമായാലും ചോദ്യംചെയ്യേണ്ട പ്രതിപക്ഷം എവിടെപ്പോയെന്നും  മന്ത്രി ചോദിച്ചു.

'വിഴിഞ്ഞത്തെ ആക്രമണം ആസൂത്രിതം; വൈദികരുടെ വർഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളും' : എംവി ഗോവിന്ദൻ  

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വർഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവിൽ ചിലർ നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും തുറമുഖ നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ  കൂട്ടിച്ചേർത്തു

വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ല; സർക്കാർ ഹൈക്കോടതിയിൽ

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിൽ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

click me!