
തിരുവനന്തപുരം : വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വർഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവിൽ ചിലർ നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും തുറമുഖ നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
''വളരെ ആസൂത്രിതമായാണ് വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ചത്. ആയുധമേന്തിയുള്ള അക്രമമാണുണ്ടായത്. പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ജനാധിപത്യപരമായ സമരങ്ങൾക്ക് സർക്കാരെതിരല്ല. സമരം നടത്തുന്നവർ മുന്നോട്ട് വെച്ച 7 നിർദ്ദേശങ്ങളിൽ ആറെണ്ണവും തൊഴിലാളികൾക്ക് വേണ്ടിയുള്ളതായിരുന്നു. അതെല്ലാം സർക്കാർ അംഗീകരിച്ചു. ഏഴാമത്തേത് തുറമുഖ നിർമ്മാണം അവസാനിപ്പിക്കണമെന്നായിരുന്നു. അതിനോട് യോജിക്കാനാകുന്നതല്ല ഇന്നത്തെ അവസ്ഥ. തിരുവനന്തപുരത്തിന്റെയും സംസ്ഥാനത്തിന്റെ ആകെയും വികസനത്തിന് കൂടി സഹായകരമായ പദ്ധതിയാണ്. അമ്പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപവും പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. പുനരധിവാസമടക്കം മത്സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. പക്ഷേ ഇപ്പോൾ സമരം നടത്തുന്നത് മത്സ്യത്തൊഴിലാളികളല്ലെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതിക്കും സമരത്തിന്റെ നേതൃത്വം നൽകുന്ന വൈദികർക്കും എതിരെ രുക്ഷ വിമർശനമാണ് എംവി ഗോവിന്ദൻ ഉന്നയിച്ചത്. വൈദികർ കലാപാഹ്വാസം നടത്തിയെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. മന്ത്രിക്കെതിരെ വൈദികൻ നടത്തിയ പരാമർശം നാക്കുപിഴയായി കരുതാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മനുഷ്യന്റെ പേര് നോക്കി വർഗീയത പ്രഖ്യാപിക്കുന്ന നിലപാടാണ് ചിലർ പറയുന്നത്. വികൃതമായ മനസാണ് വൈദികൻ പ്രകടിപ്പിച്ചത്. വൈദികരുടെ വർഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നാണ് പ്രതീക്ഷ.
''വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ട്. സമരം തീരരുതെന്ന് ഒരു വിഭാഗം കരുതുന്നു. ഈ വിഷയത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണ്. സർക്കാരിനെ പിരിച്ചു വിടുമെന്ന് ഇരു കൂട്ടരും പറയുന്നു. ആക്രമണങ്ങളിൽ ആരാണോ കുറ്റവാളി അവർക്കെതിരെയെല്ലാം കേസുണ്ടാകും.
കേരളത്തിന്റ വളർച്ചക്ക് ആവശ്യമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം''. സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിർമ്മാണം പൂർത്തിയാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചു.
വിഴിഞ്ഞം സമരം, ആക്രമണം; ഇതുവരെ 168 കേസുകൾ, 1000ത്തോളം പ്രതികൾ, വിലാസമടക്കം പട്ടിക തയ്യാറാക്കി പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam