കുഞ്ഞുങ്ങൾ പോലും വേണ്ടെന്ന് വച്ചു, എല്ലാം പൊതു പ്രവര്‍ത്തനത്തിന് വേണ്ടിയെന്ന് ജയശ്രീ

By Web TeamFirst Published May 30, 2019, 5:12 PM IST
Highlights

സ്വന്തമായി കുഞ്ഞുങ്ങൾ പോലും വേണ്ടെന്ന് തീരുമാനിച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും. സ്ത്രീ ചേതന എന്ന സംഘടന രൂപീകരിച്ചാണ് താൻ പൊതു രംഗത്ത് പ്രവർത്തിക്കുന്നതെന്നും ജയശ്രീ

കോഴിക്കോട്: വി മുരളീധരന്‍ രണ്ടാം എന്‍ഡ‍ിഎ സര്‍ക്കാരില്‍ മന്ത്രിയാകുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ പ്രതികരിച്ച് ഭാര്യ ജയശ്രീ. കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ വിജയമാണ് മുരളീധരന്‍റെ മന്ത്രിസ്ഥാനമെന്ന് ജയശ്രീ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തില്‍ നിന്ന് വിളിച്ചറിയിച്ചതായി മുരളീധരൻ അറിയിച്ചുവെന്നും ജയശ്രീ വ്യക്തമാക്കി. 

അതേസമയം  തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ഡൽഹിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും ജയശ്രീ പറഞ്ഞു.  സ്വന്തമായി കുഞ്ഞുങ്ങൾ പോലും വേണ്ടെന്ന് തീരുമാനിച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും. സ്ത്രീ ചേതന എന്ന സംഘടന രൂപീകരിച്ചാണ് താൻ പൊതു രംഗത്ത് പ്രവർത്തിക്കുന്നതെന്നും ജയശ്രീ കൂട്ടിച്ചേര്‍ത്തു. 

അതേസമയം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്‍റെ മന്ത്രി സ്ഥാനമെന്ന് വി മുരളീധരന്‍ ദില്ലിയില്‍ നിന്ന് പ്രതികരിച്ചു. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്‍റെ സൂചനയായാണ് മോദി ടീമിന്‍റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. 

ഉത്തരവാദിത്വം അതിന് അര്‍ഹിക്കുന്ന ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമമാണ് തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം കൈവരിച്ചു. സംസ്ഥാനങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നു. അത്തരത്തിലാണ് കേരളത്തില്‍നിന്നുള്ള ഒരു പ്രതിനിധിയെ തെര‍ഞ്ഞെടുത്തതിനെ കാണുന്നത്. 

click me!