സാദിഖലി തങ്ങൾക്ക് തുറന്ന കത്തുമായി വി ശിവൻകുട്ടി; മുസ്ലിം ലീഗിന്‍റെ മൗനം, കാവി അജണ്ടകൾക്ക് കുട പിടിക്കുകയാണെന്ന് വിമർശനം

Published : Jul 04, 2026, 03:08 AM IST
Sadiq Ali Shihab Thangal sivankutty

Synopsis

സിപിഎം നേതാവ് വി ശിവൻകുട്ടി, യുഡിഎഫ് സർക്കാരിന്റെ 'കാവി അജണ്ട'കൾക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിന് തുറന്ന കത്തയച്ചു. പ്രധാനമന്ത്രിയുടെ ചിത്രം പതിക്കാനുള്ള തീരുമാനം, തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം തുടങ്ങിയ വിഷയങ്ങളിൽ ലീഗ് പുലർത്തുന്ന മൗനത്തെ അദ്ദേഹം ചോദ്യം ചെയ്യുകയും ശക്തമായ നിലപാട് ആവശ്യപ്പെടുകയും ചെയ്തു.

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിന്‍റെ സമീപകാല തീരുമാനങ്ങൾക്കെതിരെയും അതിൽ മുസ്ലിം ലീഗ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെയും കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി ശിവൻകുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് വി ശിവൻകുട്ടി രാഷ്ട്രീയ മണ്ഡലത്തിൽ ചർച്ചയാകുന്ന പ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മതേതര കേരളത്തെ ആശങ്കയിലാഴ്ത്തുന്ന യുഡിഎഫ് സർക്കാരിന്‍റെ കാവി അജണ്ടകൾക്ക് മുസ്ലിം ലീഗ് നേതൃത്വം അലംഭാവത്തോടെ കുടപിടിക്കുകയാണെന്ന് കത്തിൽ അദ്ദേഹം ആരോപിക്കുന്നു.

സർക്കാർ പണം മുടക്കി നിർമിക്കുന്ന വീടുകളിൽ ഒരു ഭരണകർത്താവിന്റെയും ചിത്രം പതിക്കരുതെന്ന് എൽഡിഎഫ് സർക്കാർ നിർബന്ധബുദ്ധി കാണിച്ച സ്ഥാനത്ത്, കേന്ദ്ര ഭവന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കാമെന്ന മന്ത്രി ഷാജിയുടെ പ്രസ്താവന മതേതര കേരളത്തിന് ഏൽപിച്ച പ്രഹരമാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു. പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ ലീഗ് മന്ത്രിമാർ പച്ചക്കൊടി കാട്ടിയതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തെയും കത്തിൽ ശക്തമായി വിമർശിക്കുന്നു. ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതി ഇതിനെതിരെ പ്രതികരിക്കുന്നതിന് പകരം, മുഖ്യമന്ത്രിയെ വിളിച്ച് തീരുമാനം തിരുത്തിക്കാൻ തങ്ങൾ തയാറാകണമായിരുന്നു എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിന് പിന്നിൽ വ്യക്തമായ സംഘപരിവാർ രാഷ്ട്രീയമുണ്ടെന്ന് കത്തിൽ ആരോപിക്കുന്നു. വോട്ടർ പട്ടികയിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ബിജെപിക്ക് അനായാസം ഇടപെടാൻ വഴിയൊരുക്കുന്നതാണ് ഈ നിയമനമെന്നും, അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ ഇടപെടലുകൾ ആരുടെ താല്പര്യപ്രകാരമാണ് മറച്ചുവെച്ചതെന്നും ശിവൻകുട്ടി ചോദിക്കുന്നു. "ഈ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിയെ വിളിച്ച് കർശനമായ നിലപാട് സ്വീകരിക്കാനല്ലേ അങ്ങ് തയ്യാറാവേണ്ടിയിരുന്നത്? അത് ചെയ്യാൻ അങ്ങ് തയ്യാറല്ലെങ്കിൽ, മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ആർജ്ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?" — വി ശിവൻകുട്ടി കത്തിലെഴുതി. യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ഇത്തരം 'കാവി അജണ്ടകൾക്കെതിരെ' മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സിപിഎം ശക്തമായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൊഴി നൽകിയതിന് ശേഷം ചിലർ ഫോണിൽ വിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു; ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ കേസ്
മുദ്രവച്ച കവറിൽ നിയമനരേഖകൾ, ഹൈക്കോടതിയിൽ ഹാജരാക്കി സർക്കാർ; ബോഡി ബിൽഡർമാരുടെ നിയമനം, ഷിനു ചൊവ്വയും കക്ഷി ചേർന്നു