
തിരുവനന്തപുരം: അപകടത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർഥി സാരംഗിനെ ഓർത്ത് വിതുമ്പി മന്ത്രി വി ശിവൻകുട്ടി. പത്താംക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപന വേളയിലായിരുന്നു മന്ത്രി വിദ്യാർഥിയെ ഓർത്ത് വിതുമ്പിയത്. സാരംഗിന്റെ മരണശേഷം അവയങ്ങൾ ദാനം ചെയ്തിരുന്നു. 122913 രജിസ്റ്റർ നമ്പറിൽ പരീക്ഷയെഴുതിയ സാരംഗ് ഗ്രേസ് മാർക്ക് ഇല്ലാതെ മുഴുവൻ വിഷയങ്ങളിലും A+ നേടിയിരുന്നു. കേരളത്തിലെ കുട്ടികൾക്ക് ആകെ ഊർജവും പ്രേരണയും നൽകുന്ന സന്ദേശമാണ് സാംരഗിന്റേതെന്ന് മന്ത്രി പറഞ്ഞു.
വാഹനാപാകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു സാരംഗ്. പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിന് തൊട്ടു മുൻപാണ് മരണം. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. സാരംഗിന്‍റെ അവയവങ്ങൾ 6 പേർക്കായി ഇന്ന് ദാനം ചെയ്യും. അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് സാരംഗിന്‍റെ മരണം സ്ഥിരീകരിച്ചത്. സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ 6 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സാരംഗിന്‍റെ ഹൃദയം കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു. അവയവമാറ്റ നടപടികൾ പൂർത്തിയായശേഷം ഇന്നു ഉച്ചയ്ക്കു 12.30നു മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.
കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടക്കുന്നത്. അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam