
കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര പൊലീസ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. പേടി കൊണ്ടാണ് ഇത്രയും നാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാതിരുന്നത് പ്രതി ഷെജിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒമ്പത് വയസുകാരി ദൃഷാനയെ കോമ സ്ഥിതിയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലാവുന്നത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതി പുറമേരി സ്വദേശി ഷെജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനസാക്ഷിയുടെ തരിയില്ലാത്ത ഷെജിലിന് മാപ്പില്ലെന്നും ഉചിതമായ ശിക്ഷ നൽകണമെന്നും ദൃഷാനയുടെ അമ്മ സ്മിത പ്രതികരിച്ചു. ദൃഷാനയുടെ ദുരിതം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത നിരന്തര വാർത്തകളാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനും ഹൈക്കോടതി ഇടപെടലുകൾക്കും വഴിയൊരുക്കിയത്.
വടകര ചോറോട് വെച്ചു റോഡ് മുറിച്ച് കടക്കുകയായിരുന്ന ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചിട്ട പ്രതി അപകടത്തിന് ശേഷം ഒരു മനസാക്ഷിയുമില്ലാതെ നിർത്താതെ പോവുകയും പിന്നീട് കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ കാറിന് രൂപ മാറ്റങ്ങളും വരുത്തി. കഴിഞ്ഞ ഡിസംബർ 5 നാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. നാട്ടിലെത്തി കീഴടങ്ങുമെന്ന് സമ്മതിച്ചിരുന്ന പ്രതി എന്നാൽ ദുബായിൽ തന്നെ തുടർന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഇന്ന് പുലർച്ചെ കോയമ്പത്തൂർ വിമനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. അപകടക്കേസും കബളിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസുമാണ് ഷെജീലിനെതിരെയുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് വടകര ഡിവൈഎസ്പി വിവി ബെന്നി പറഞ്ഞു.
ഒരുവർഷമായി അബോധാവസ്ഥയിൽ തുടരുകയാണ് ദൃഷാന. സ്മിത, അമ്മ കഴിഞ്ഞ വർഷം ഫെബ്രുവരി 17 നായിരുന്നു വടകര ചോറോട് അപകടം നടന്നത്. ദൃഷാനയുടെ ദുരിതം സംബന്ധിച്ചു മൂന്ന് മാസത്തോളം ഏഷ്യാനെറ്റ് നിരന്തരം വാർത്തകൾ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വടകര റൂറൽ എസ്പി കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും പല തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി സ്വമേധയ കേസെടുത്തതും നിർണ്ണായകമായി. സമീപകാലത്തെ വലിയൊരു അന്വേഷണം ആയിരുന്നു ഇതുമായി ബന്ധപ്പെട്ട് തുടർന്ന് പൊലീസ് നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam