'വടകരയിൽ വ്യാപക കള്ളവോട്ടിന് സാധ്യത, മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം'; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

By Web TeamFirst Published Apr 16, 2024, 12:52 PM IST
Highlights

പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വേണമെന്നും എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

കൊച്ചി: കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ. വടകരയിൽ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്തിട്ടുണ്ടെന്നും ഷാഫി ആരോപിക്കുന്നു. 

ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സിപിഎം അനുഭാവികളാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നു. വോട്ടർമാർക്ക് ഭയരഹിതമായി ബൂത്തുകളിലെത്താൻ കഴിയണം. പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വേണമെന്നും എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

മണ്ഡലത്തിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ഇരട്ട് വോട്ടുണ്ടെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആകെയുള്ള 13,93,134 വോട്ടർമാരിൽ 1,61237 ഇരട്ട വോട്ടെന്നാണ് അടൂർ പ്രകാശ് ആരോപിക്കുന്നത്. വോട്ടർപട്ടികയുടെ പകർപ്പ് കോടതിയിൽ ഹാജരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണമാണ് ഇരട്ടവോട്ട് ഇപ്പോഴും പട്ടികയിൽ നിന്നും നീക്കം ചെയ്യാത്തതിന് കാരണമെന്നും അടൂർ പ്രകാശ് ആരോപിക്കുന്നു.
 

click me!