വടക്കഞ്ചേരി ബസ് അപകടം; അന്വേഷണ കമ്മീഷനെ നിയമിച്ച് ഓർത്തഡോക്സ് സഭ

By Web TeamFirst Published Oct 7, 2022, 8:57 PM IST
Highlights

സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെയും ബസ് ഉടമ അരുണിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോമോനെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

കോട്ടയം: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ ബസ് അപകടത്തിൽ 9 പേർ മരണപ്പെട്ടത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണ കമ്മീഷനെ നിയമിച്ച് ഓർത്തഡോക്സ് സഭ. പൗലോസ് കോശി മാവേലിക്കര (റിട്ടയേർഡ് ആർ.ടി.ഒ) ചെയർമാനായിയുള്ള അന്വേഷണ കമ്മീഷണനെയാണ് എം.ഒ.സി പബ്ലിക് സ്കൂൾസ് മാനേജർ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിയമിച്ചത്. പി. എം. വർഗീസ് മാമലശ്ശേരി (റിട്ടയേർഡ് എസ്.പി ), ഡോ.സജി വർഗീസ് മാവേലിക്കര (കറസ്പോണ്ടന്റ്, എം.ഒ. സി പബ്ലിക് സ്കൂൾസ് ) എന്നിവരാണ് കമ്മീഷണങ്ങൾ അംഗങ്ങൾ. ഒക്ടോബർ 17 ന്  റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിര്‍ദ്ദേശം.

സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെയും ബസ് ഉടമ അരുണിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോമോനെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ജോമോനെതിരെ നേരത്തെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്. എന്നാൽ, അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പ്രൈവർ  അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന് കണ്ടെത്തി. അതിനാലാണ് ഡ്രൈവർ ജോമോനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഡ്രൈവർ മദ്യപിച്ചിരുന്നോയെന്ന് സ്ഥിരീകരിക്കാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 

അതേസമയം ബസ് ഉടമ അരുണിനെതിരെ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ബസ് ഉടമയ്ക്ക് മൂന്ന് മാസത്തിനിടെ 19 തവണയാണ് വേഗപരിധി ലംഘിച്ചതിന് മോട്ടോർ വാഹന വകുപ്പിൻ്റെ അലർട്ട് വന്നത്. ഇത് അരുൺ മുഖവിലയ്ക്ക് എടുക്കാത്തതിനാലാണ് അരുണിനെതിരെ പ്രേരണാകുറ്റം ചുമത്തിയത്. അമിത വേഗത തടയാൻ അരുൺ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാകുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

അപകട സമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നോയെന്നാണ് ഇനി അറിയേണ്ടത്. രക്തസാമ്പിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ സമയം വൈകിയതിനാൽ കൃത്യമായ ഫലം കിട്ടുമോ എന്ന് സംശയമാണ്. ജോമോൻ്റെ മുൻ കാല പശ്ചാത്തലം കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. ജോമോൻ നൃത്തം ചെയ്ത് വണ്ടിയോടിക്കുന്ന ദൃശ്യങ്ങളും ഇതിൻ്റെ ഭാഗമായി പരിശോധിച്ചു. അപകടം സംഭവിച്ച ടൂറിസ്റ്റ് ബസ് മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നിയമ ലംഘനങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്.

click me!