
കണ്ണൂർ: കെ എം ഷാജി എംഎൽഎയ്ക്കെതിരായ വധഭീഷണിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. 120 B പ്രകാരം ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. പാപ്പിനിശ്ശേരി സ്വദേശി തേജസ് ആണെന്ന് പറഞ്ഞായിരുന്നു വധഭീഷണി. ഇങ്ങനെയൊരാളെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
കണ്ണൂർ പാപ്പിനിശേരിയിലെ മുംബൈ ബന്ധമുള്ള ആളാണ് ക്വട്ടേഷന് പിന്നിലെന്നും. 25 ലക്ഷം രൂപയ്ക്ക് അധോലോക സംഘം ക്വട്ടേഷൻ ഉറപ്പിച്ചുവെന്നുമായുരുന്നു അഴീക്കോട് എംഎൽഎയുടെ വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച ടെലഫോണ്‍ സംഭാഷണവും എംഎൽഎ പുറത്തുവിട്ടിരുന്നു.
വധിക്കേണ്ടത് എംഎല്‍എയെ ആണെന്ന് സംഭാഷണത്തില്‍ വ്യക്തമാണ്. ക്വട്ടേഷന്‍ നടപ്പാക്കാനായി എത്ര ദിവസം തങ്ങേണ്ടി വരുമെന്ന് സംഘം ചോദിക്കുന്നുണ്ട്. കൃത്യം നടപ്പാക്കിക്കഴിഞ്ഞാല്‍ പിന്നെ തങ്ങരുതെന്നും ഉടന്‍ പോകണമെന്നും ക്വട്ടേഷന്‍ നല്‍കുന്നയാള്‍ പറയുന്നു. എന്നാല്‍ ഏത് എംഎല്‍എയെ വധിക്കാനാണ് പദ്ധതിയെന്നോ എങ്ങനെ വധിക്കാനാണ് നീക്കമെന്നോ പുറത്തുവിട്ട സംഭാഷണത്തിലില്ല. ഇന്നലെ വൈകീട്ടാണ് ഓഡിയോ ക്ളിപ് തനിക്ക് കിട്ടിയതെന്ന് ഷാജി പറയുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പാര്‍ട്ടി നേതാക്കള്‍ക്കും പരാതി നല്‍കിയ ശേഷമാണ് ഷാജി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ മുംബൈയില്‍ ഒളിപ്പിക്കാന്‍ സഹായിച്ച വ്യക്തിയാണ് ക്വട്ടേഷനു പിന്നിലെന്നും എന്നാല്‍ സിപിഎമ്മിന് ക്വട്ടേഷനുമായി ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും ഷാജി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam