
തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലാണോ എന്നതാണ് സംശയമെന്നും മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരത്തിലാണ്, ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല, സമരം പരിഹരിക്കാനുള്ള ശ്രമമല്ല നടക്കുന്നത്. ആ സമരം കണ്ട ഭാവം നടിക്കുന്നില്ല. രോഗികൾക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. അനുഭവിക്കുന്നവർക്കേ അതിന്‍റെ വേദന മനസിലാകൂ എന്ന് മുരളീധരൻ പറഞ്ഞു. കൂടാതെ, ഇതേ അവസ്ഥയിലൂടെയാണ് ഹർഷിനയും കടന്നു പോയതെന്നും സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചില്ല. ഞങ്ങൾ ആരും ഡോക്ടർമാരെ കുറ്റം പറയുന്നില്ല. പക്ഷേ ചില ആളുകൾ തെറ്റ് ചെയ്യുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
5 വർഷം മുൻപ് ശസ്ത്രക്രിയക്ക് വിധേയയാ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. നിലവില്‍ വയറ്റില്‍ നിന്ന് കത്രിക നീക്കം ചെയ്യുന്നതിന് കൊച്ചി അമൃത ആശുപത്രിയില്‍ ഇവർ ചികിത്സ തേടിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam