
ആലപ്പുഴ: എറണാകുളം - അമ്പലപ്പുഴ റൂട്ടിൽ വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കൽ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം. അടുത്തിടെ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിച്ച തുറവൂര്‍ - അമ്പലപ്പുഴ റൂട്ടിൽ ഡിസംബറോടെ മാത്രമേ നിർമാണ ജോലികൾ തുടങ്ങാനാവൂവെന്ന് എഎം ആരിഫ് എംപി പറഞ്ഞു.
ആലപ്പുഴ എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്ക് പാസഞ്ചർ ട്രെയിന്‍ ഉള്‍പ്പടെ വൈകുന്നത് മൂലം സമയത്ത് വീട്ടിലും ഓഫീസിലും എത്താൻ കഴിയാത്ത സ്ഥിതി നേരത്തെ തന്നെ ഉണ്ടായിരുന്നു. വന്ദേ ഭാരത് വന്നതോടെ ദുരിതം ഇരട്ടിച്ചു. അമ്പലപ്പുഴ - എറണാകളും റൂട്ടിൽല് ഒറ്റ ട്രാക്ക് മാത്രമേയുള്ളൂ എന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എറണാകുളം മുതല്‍ തുറവൂർ പാത ഇരട്ടിപ്പിക്കലിന്റെ സ്ഥലമേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. തുറവൂർ മുതല്‍ അമ്പലപ്പുഴ വരെ പാത ഇരട്ടിപ്പിക്കലിന് പിഎം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്തിടെയാണ് അനുമതി കിട്ടിയത്.
പാത ഇരട്ടിപ്പിക്കലിന് ഫണ്ട് എത്തിയാലേ നടപടികൾ തുടങ്ങാനാകൂ. 45 കിലോമീറ്റർ ദൂരം പാത ഇരട്ടിപ്പിക്കാൻ 1262 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. സാങ്കേതി നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇരട്ടപ്പാതയുടെ നിര്‍മാണം എന്ന് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രധാന ചോദ്യം. ഉദ്യോഗസ്ഥ ഭരണ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദവും ജനപ്രതിനിധികളുടെ തുടർച്ചയായ ഇടപെടലും ആവശ്യമാണെന്ന് യാത്രക്കാരും പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam