
പാലക്കാട്: വാണിയംകുളത്തെ ഡിവൈഎഫ്ഐ ആക്രമണ കേസിൽ വിനേഷിനെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഇന്ന് ചേർന്ന സിപിഎമ്മിന്‍റെ ഒറ്റപ്പാലം ഏരിയ കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം. ആക്രമണത്തിൽ പാർട്ടിക്ക് യാതൊരു രീതിയിലും ബന്ധവുമില്ലെന്നും സിപിഎം ഒറ്റപ്പാലം ഏരിയ സെക്രട്ടറി വിശദീകരിച്ചു.
ഫേസ്ബുക്കിൽ വിമർശന കമന്‍റിട്ടതിനാണ് പനയൂർ സ്വദേശി വിനേഷിനെ മർദിച്ചത്. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി. രാകേഷ് ഡിവൈഎഫ്ഐ നടത്തുന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. ഇത്തരം പരിപാടികൾ കൊണ്ട് ജനങ്ങൾക്ക് എന്തുപകാരം എന്ന് ചോദിച്ച് പനയൂർ സ്വദേശിയും ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റിയംഗവുമായ വിനേഷ് പോസ്റ്റിനു താഴെ കമന്റിട്ടു. ഇതിൽ പ്രകോപിതരായാണ് ബ്ലോക്ക് സെക്രട്ടറി രാകേഷിന്‍റെ നേതൃത്വത്തിൽ ആറംഗ സംഘം വിനേഷിനെ മർദിച്ചത്. വാണിയംകുളം ചന്തയ്ക്ക് സമീപത്തും പനയൂരിൽ വച്ചും വിനേഷിനെ സംഘം ക്രൂരമായി ആക്രമിച്ചു. തലയ്ക്കും ശരീരത്താകെയും പരുക്കേറ്റ വിനേഷിനെ ആരോ ഓട്ടോറിക്ഷയിൽ വീട്ടുമുറ്റത്ത് എത്തിച്ചു.
ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചുവെന്ന് വിനേഷ് ബന്ധുക്കളെ അറിയിച്ചു. സംഭവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ഹാരിസ്, കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹികളായ സുർജിത്, കിരൺ എന്നിവർ കോഴിക്കോട് വെച്ച് പൊലീസിന്റെ പിടിയിലായി. സഹപ്രവർത്തകരുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ വിനേഷ് വെന്‍റിലേറ്ററിലാണ്.
ഡിവൈഎഫ്ഐ നേതാക്കളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈ മാസം 24 വരെ 14 ദിവസത്തേക്കാണ് റിമാൻഡ്. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ വിനേഷ് ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam