
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യപൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്‍റെ ആവശ്യ പ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെൺകുട്ടിക്ക് പൂർണമായും ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. വിദഗ്ധ ചികിത്സക്കായാണ് ഇന്നലെയാണ് ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതിപെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു.
നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പ്രതി സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അർച്ചനയേയും ഇയാള്‍ തള്ളിയിടാൻ ശ്രമിച്ചിരുന്നു. അർച്ചനയുടെ ബഹളം കേട്ട് ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ ആണ് പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് ശങ്കര്‍ പാസ്വാന്‍. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് ശങ്കറിനെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയാളെ ശ്രദ്ധയിൽപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam