
കോട്ടയം: തനിക്കെതിരെ വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ക്യാംപെയിന്‍ നടത്തുന്നെന്ന് വാവാ സുരേഷ് (Vava Suresh). പാമ്പ് കടിയേറ്റതിനുള്ള ചികിത്സകള്‍ക്ക് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായി പോകുമ്പോഴായിരുന്നു വാവാ സുരേഷിന്‍റെ ആരോപണം. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ തനിക്കെതിരെ ക്യാംപെയിന്‍ നടത്തുകയാണ്. പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പലരോടും പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വാവാ സുരേഷ് പറഞ്ഞു.
"അപകടം പറ്റുമ്പോള്‍ പല കഥകളും ഇറങ്ങുന്നുണ്ട്. 2006 ലാണ് കേരള വനംവകുപ്പിന് പാമ്പിനെ പിടിക്കാന്‍ താന്‍ ട്രെയിനിംഗ് കൊടുക്കുന്നത്. അന്നൊന്നും കേരളത്തില്‍ മറ്റ് പാമ്പ് പിടുത്തക്കാരെ കണ്ടിട്ടില്ല. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ എനിക്കെതിരെ ക്യാംപെയിന്‍ നടത്തുന്നുണ്ട്. എന്നെ പാമ്പിനെ പിടിക്കാന്‍ വിളിക്കരുതെന്ന് പലരോടും പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ആരേയും ദ്രോഹിക്കാന്‍ ഞാന്‍ തയ്യാറല്ല. ശാസ്ത്രീയമായി പാമ്പിനെ ഹൂക്ക് വെച്ച് പിടിക്കുമ്പോള്‍ കയ്യില്‍ കടിയേറ്റ് ആറുദിവസം കോഴിക്കോട് രഹസ്യമായി ചികിത്സ എടുത്തയാളെ അറിയാം. കടിയേറ്റ ദിവസം എന്‍റെ കയ്യില്‍ ഹൂക്ക് ഉണ്ടായിരുന്നെങ്കിലും വയറ്റില്‍ കടിയേറ്റിരുന്നെങ്കില്‍ ജീവിതത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചുവരാന്‍ പറ്റുമായിരുന്നില്ല". മരണം വരെ പാമ്പുപിടുത്തം തുടരുമെന്നും വാവാ സുരേഷ് പറഞ്ഞു.
വാവാ സുരേഷിന്‍റെ ആരോഗ്യനില പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മന്ത്രി വി എന്‍ വാസവനും വാവാ സുരേഷിനൊപ്പം ഉണ്ടായിരുന്നു. നിവരധി പേരാണ് വാവാ സുരേഷിനെ കാണാനായി ആശുപത്രിയില്‍ തടിച്ചുകൂടിയത്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരിൽ വച്ച് വാവ സുരേഷിന് മൂർഖൻ പാമ്പിന്‍റെ കടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam