
ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിൻ്റെ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 10 വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിതെന്നും സംസ്കാര ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്റെ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെരിയ കേസ് വിധിയിലും സി.പി.എമ്മിനും സർക്കാരിനുമെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു.
പെരിയ ഇരട്ട കൊലകേസ് വിധി നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. കൊലപാതകം ചെയ്തതും ചെയ്യിച്ചതും എല്ലാം ചെയ്തത് സി.പി.എമ്മാണ്. പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനു വേണ്ടി ചിലവഴിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശക്തമായ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയം എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സി.പി.എമ്മാണ്. കൊല നടത്തിയ ശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണം എന്ന് തീരുമാനിച്ചതടക്കം എല്ലാത്തിനും പിന്നിൽ സി.പി.എമ്മാണ്. പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണ്. ഈ പാർട്ടിയാണ് കേരളം ഭരിക്കുന്നത് എന്ന് ഓർക്കുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബവും കോൺഗ്രസ് പാർട്ടിയും നടത്തിയ പോരാട്ടത്തിന്റെ ധാർമിക വിജയമാണിത്. കേസ് നടത്തുന്നതിന് വേണ്ടി ചെലവഴിച്ച പണം സർക്കാരിലേക്ക് തിരികെ അടയ്ക്കാൻ സിപിഎം തയ്യാറാവണം. കുടുംബത്തോട് പാർട്ടി സെക്രട്ടറിയും പാർട്ടിയും ക്ഷമാപണം നടത്തണം. ഭരണകൂടം അപ്പീൽ പോകുമെന്ന് പറഞ്ഞാൽ ഏതു കുറ്റം ചെയ്തവനെയും സംരക്ഷിക്കും എന്ന നയത്തിന്റെ ഭാഗമാണെന്ന് മനസിലാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam