
തിരുവനന്തപുരം: കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മണികുമാറിനോട് അവിശ്വാസം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്. പുതിയ ചെയര്‍പേഴ്‌സണെ നിയമിക്കുന്നതിലെ വിയോജനക്കുറിപ്പിലാണ് വിഡി സതീശൻ ജസ്റ്റിസ് മണികുമാറിന്റെ പ്രവർത്തനം നീതിയുക്തവും നിഷ്പക്ഷവുമായിരിക്കുമോയെന്ന സംശയം ഉന്നയിച്ചത്.
കേരള ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസായ എസ്. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കാനുള്ള സമിതി. ഇതിൽ സ്പീക്കറും മുഖ്യമന്ത്രിയും മണികുമാറിന്റെ പേര് അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് വിയോജിക്കുകയും ചെയ്തു.
നിലവിലുള്ള കീഴ് വഴക്കങ്ങള്‍ അനുസരിച്ച് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളെ അറിയിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സനെ തെരഞ്ഞെടുക്കാറുള്ളൂവെന്ന് വിയോജനക്കുറിപ്പിൽ വിഡി സതീശൻ പറയുന്നു. സമിതി അംഗമായ തനിക്ക് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും മുന്‍കൂട്ടി ലഭിച്ചില്ല. തികച്ചും ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തില്‍ അറിയിക്കുകയായിരുന്നു. ഇത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്ന് അറിയിക്കുന്നുവെന്ന് വിയോജനക്കുറിപ്പിൽ പ്രതിപക്ഷ നേതാവ് പറയുന്നു.
ജസ്റ്റിസ് എസ്. മണികുമാര്‍ കേരള ഹൈക്കേടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍, മനുഷ്യാവകാശ കമ്മീഷന് ആവശ്യമായ രീതിയില്‍ നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്ന ഉത്കണ്ഠയുണ്ട്. വിശദ വിവരങ്ങള്‍ പോലും മുന്‍കൂട്ടി നല്‍കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായെടുത്ത തീരുമാനം മേല്‍പ്പറഞ്ഞ സംശയം ബലപ്പെടുത്തുന്നതാണ്. ഈ തീരുമാനം അടിച്ചേല്‍പ്പിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിക്കുന്നു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഉന്നത സ്ഥാനത്തേക്ക് ജനാധിപത്യ മൂല്യങ്ങള്‍ ഹനിച്ചെടുക്കുന്ന തീരുമാനത്തില്‍ ഞാന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam