
തിരുവനന്തപുരം: മുന്‍ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിലായതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണക്കൊള്ളയിൽ മുന്‍ ദേവസ്വം മന്ത്രിയെയും നിലവിലെ ദേവസ്വം മന്ത്രിയെയും പ്രതികളാക്കണമെന്നും വിഡി സതീശൻ പറഞ്ഞു. ഇക്കാലത്തെ ദേവസ്വം ബോര്‍ഡുകളും പ്രതിപ്പട്ടികയില്‍ വരും. അതുകൊണ്ടാണ് സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പി എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിനെ ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതൃത്വവുമായും സര്‍ക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ള ആളാണ് വാസു. ചില ഘട്ടങ്ങളില്‍ ബോര്‍ഡിനേക്കാള്‍ വലിയ അധികാര കേന്ദ്രമായിരുന്ന വാസുവിന്റെ പിന്‍ബലം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുമായുള്ള അടുത്ത ബന്ധമായിരുന്നു. വാസു നടത്തിയ കൊള്ളയുടെ തുടര്‍ച്ചാണ് വാസുവിന് ശേഷം വന്ന ദേവസ്വം ബോര്‍ഡും ചെയ്തുകൊണ്ടിരുന്നത്. വാസു അറസ്റ്റിലായതോടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി എന്‍ വാസവനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം. എ പദ്മകുമാറിന്റെയും പി എസ് പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡുകളെയും ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam