
തിരുവനന്തപുരം : കണ്ണൂർ തലശ്ശേരിയിൽ സിപിഎം (Kannur CPM) പ്രവർത്തകൻ ഹരിദാസൻ (Haridas Murder) കൊല്ലപ്പെട്ട സംഭവത്തിൽ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). ബിജെപി-ആർ എസ്എസ് പ്രവർത്തകരാണ് തലശ്ശേരി കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം. ആർഎസ്എസ് - സിപിഎം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായെന്നും ക്രമസമാധാനനില പൂർണ്ണമായും തകർന്നുവെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കൊലവിളി മുഴക്കി ഗുണ്ടാ സംഘങ്ങൾ പൊലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വവുമില്ല. പൊലീസും ആഭ്യന്തര വകുപ്പും നിഷ്ക്രിയമാണ്. പൊലീസിനെ ഭരിക്കുന്നത് സി.പി.എമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. സർക്കാരിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറികഴിഞ്ഞവെന്നും സതീശൻ പരിഹസിച്ചു. പ്രതിപക്ഷം പല തവണ പറഞ്ഞ ഇക്കാര്യത്തിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്നതെന്ന് സതീശൻ കൂട്ടിച്ചേർത്തു.
തലശ്ശേരി പുന്നോലിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സിപിഎം പ്രവർത്തകന്‍ ഹരിദാസനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബിജെപി നേതൃത്വത്തിന്റെ അറിവോടെ ആർ എസ് എസ് ബിജെപി സംഘമാണ് കൊലപാതകം നടത്തിയതെന്ന് സിപിഎം സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ ആരോപിച്ചു. ക്ഷേത്രത്തിലെ സംഘർഷം കൊലപാതകം വരെ എത്തിച്ചത് ബി ജെ പി കൗൺസിലറുടെ പ്രകോപന പ്രസംഗമാണെന്നും സി പി എം ആരോപിക്കുന്നു. എന്നാൽ കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
'സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കം', കണ്ണൂർ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത സംഭവമാണിത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.