ജനശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങൾ വിലപ്പോവില്ല, സതീശന്‍റെ 'കേരളം ഞെട്ടുന്ന വാര്‍ത്ത വരും' പ്രഖ്യാപനത്തോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

Published : Aug 26, 2025, 08:49 PM IST
rajeev chandrasekhar

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോൺഗ്രസ് പാലക്കാട്ടെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ 'കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും' എന്ന പ്രഖ്യാപനത്തോട് പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് വി ഡി സതീശൻ നടത്തുന്നതെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടത്. രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോൺഗ്രസ്‌ നേതൃത്വം പാലക്കാട്ടെ ജനതയെ വഞ്ചിക്കുകയാണെന്നും രാജീവ്‌ ചന്ദ്രശേഖർ കുറ്റപ്പെടുത്തി. കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ്റെ വാ‍ർത്താ സമ്മേളനവും, നിരാശയിൽ നിന്നുടലെടുത്ത അദ്ദേഹത്തിൻ്റെ ആരോപണങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 'നിങ്ങളുടെ എം എൽ എയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങൾ വിലപ്പോവില്ല. വനിതാ നേതാക്കളടക്കം കോൺഗ്രസ് പാ‍ർട്ടിയിലുള്ളവർ വേട്ടക്കാരനായ ഈ എം എൽ എ, നിയമസഭാം​ഗത്വം രാജി വയ്ക്കണമെന്ന നിലപാടുള്ളവരാണ്. എന്നിട്ടും കോൺ​ഗ്രസ് നേതൃത്വം അതിന് തയ്യാറാകാത്തത് എന്ത് കൊണ്ടാണ്, അതിനാണ് സതീശൻ മറുപടി പറയേണ്ടത്' - രാജിവ് ചന്ദ്രശേഖർ പറഞ്ഞതിങ്ങനെയാണ്.

രാഹുൽ ​ഗാന്ധിക്ക് കീഴിൽ വഞ്ചകരുടെയും ചൂഷകരുടെയും തട്ടിപ്പുകാരുടെയും സംഘമായി മാറിയിരിക്കുകയാണ് കോൺ​ഗ്രസെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകാനിടയില്ല. രാഹുൽ ​ഗാന്ധി ഭരണഘടനയെക്കുറിച്ച് സംസാരിക്കും. അതേസമയം ജമാ അത്തെ ഇസ്ലാമിയടക്കമുള്ള ജനാധിപത്യവിരുദ്ധ സംഘടനകളുമായി കോൺ​ഗ്രസ് സഖ്യമുണ്ടാക്കുകയും ചെയ്യും. പെണ്ണാണ്, പോരാടും തുടങ്ങിയ മുദ്രാവാക്യങ്ങളുയ‍ർത്തി പ്രിയങ്ക ​ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസം​ഗിക്കും. അതേസമയം സ്ത്രീകളെ ചൂഷണം ചെയ്യുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവ‍ർ എം എൽ എമാരായി തുടരുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സ്വന്തം തെറ്റുകൾ പുറത്തുവരുമോ എന്ന ഭയം കൊണ്ടാകാം, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇത്തരം എം എൽ എമാരെ സംരക്ഷിക്കാൻ രം​ഗത്തിറങ്ങുന്നത്. നുണ, കാപട്യം, പതിറ്റാണ്ടുകളായി ജനങ്ങളോടുള്ള വഞ്ചന - അതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടിയെന്നും രാജീവ്‌ ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

കേരള രാഷ്ട്രീയത്തിൽ തട്ടിപ്പുകാർക്ക് ഒരു സ്ഥാനവും ഉണ്ടാകരുത്. തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പ്രവൃത്തികളോട് പ്രതികരിക്കാനുള്ള കടമ ഞങ്ങൾക്കുണ്ട്. കാരണം കേരളത്തിൽ യഥാ‍ർത്ഥ പ്രതിപക്ഷത്തിന്‍റെ ചുമതല നിറവേറ്റുന്ന ഒരേയൊരു പാർട്ടി ബി ജെ പി മാത്രമാണ്. ആരായിരുന്നാലും എവിടെയായിരുന്നാലും പ്രശ്നങ്ങളിൽപ്പെടുന്നവ‍രെ സഹായിക്കാൻ ബി ജെ പി പ്രതിജ്ഞാബദ്ധമാണെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'